ന്യൂഡെൽഹി: പുകമഞ്ഞിൽ മൂടിയ തലസ്ഥാനത്ത് വായു മലിനീകരണം വൻ തോതിൽ ഉയരുന്നു. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും ആർകെ പുരത്തും വായു നിലവാര സൂചിക (എക്യുഐ) യഥാക്രമം 328, 354 ആണ് രേഖപ്പെടുത്തിയത്. ഡൽഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡിപിസിസി) യാണ് വിവരങ്ങൾ പുറത്തുവിട്ടത്.
വായു നിലവാര സൂചിക അനുസരിച്ച് പൂജ്യം മുതൽ 50 വരെ നല്ലതും 51-100 വരെ തൃപ്തികരവും 101-200 വരെ മിതമായതും 201-300 വരെ മോശവും 301-400 വരെ വളരെ മോശവും 401-500 വരെ അപകടകരവുമായാണ് കണക്കാക്കുന്നത്.
ദീപാവലിയോടനുബന്ധിച്ച് പടക്കംപൊട്ടിക്കുന്നതും മാലിന്യം കത്തിക്കുന്നതും പുകമലിനീകരണത്തിന് കാരണമാകുന്നതായി വായു ഗുണനിലവാര കാലാവസ്ഥ പ്രവചന ഗവേഷണ കേന്ദ്രം (എസ്എഎഫ്എആർ -സഫർ) റിപ്പോർട്ടിൽ പറഞ്ഞു. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നത് നഗരത്തെ ഗുരുതമായി ബാധിക്കുന്നുണ്ട്. ശൈത്യകാലമായതിനാൽ ഈ പുക അന്തരീക്ഷത്തിൽ തങ്ങിനിന്ന് മഞ്ഞുമായി കൂടിക്കലരുന്നതാണ് മലിനീകരണം രൂക്ഷമാക്കുന്നത്. ഇത് മുൻകൂട്ടിക്കണ്ട് പടക്കം പൊട്ടിക്കുന്നതിനും വൈക്കോൽ കത്തിക്കുന്നതിനും ഡൽഹി സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈക്കോൽ കത്തിക്കുന്നതിന് കനത്ത പിഴശിക്ഷയാണ് പുതിയ നിയമപ്രകാരം ഏർപ്പെടുത്തിയത്. അഞ്ച് വർഷം വരെ തടവും ഒരു കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും.