Home National ആൻഡമാൻ ദ്വീപുകളിൽ പ്രത്യേക തവളവർഗ്ഗത്തെ ഗവേഷകർ കണ്ടെത്തി: ശ്രീലങ്കന്‍ ഗവേഷകന്റെ പേരില്‍ അറിയപ്പെടും; തിരിച്ചറിഞ്ഞത് മലയാളി ശാസ്ത്രജ്ഞനും സംഘവും

ആൻഡമാൻ ദ്വീപുകളിൽ പ്രത്യേക തവളവർഗ്ഗത്തെ ഗവേഷകർ കണ്ടെത്തി: ശ്രീലങ്കന്‍ ഗവേഷകന്റെ പേരില്‍ അറിയപ്പെടും; തിരിച്ചറിഞ്ഞത് മലയാളി ശാസ്ത്രജ്ഞനും സംഘവും

0

കോഴിക്കോട്: ആൻഡമാൻ നിക്കോബാർ മേഖലയിലും രാജ്യത്തിന്റെ വടക്കുകിഴക്കൻ പ്രദേശത്തും കാണപ്പെടുന്ന പുതിയൊരു തവളവർഗ്ഗത്തെ ഗവേഷകർ തിരിച്ചറിഞ്ഞു. ഡെൽഹി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ.സത്യഭാമ ദാസ് ബിജുവിന്റെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്രസംഘമാണ് ഈ കണ്ടെത്തൽ നടത്തിയത്.

‘ഓൾഡ് വേൾഡ് ട്രീ ഫ്രോഗ്’ (Old World tree frog) എന്നറിയപ്പെടുന്ന മരത്തവളകളുടെ കുടുംബമായ ‘റാക്കോഫോറിഡെ’ (Rhacophoridae) യിൽ ഉൾപ്പെടുന്നതാണ് പുതിയ വർഗ്ഗം. ശ്രീലങ്കൻ ജീവശാസ്ത്രജ്ഞൻ രോഹൻ പെത്തിയഗോഡയുടെ സ്മരണാർഥം ‘രോഹനിക്സാലസ്’ (Rohanixalus) എന്നാണ് പുതിയ വർഗ്ഗത്തിന് പേരു നൽകിയത്.

ബാഹ്യഘടന, പരിണാമചരിത്രം, ശബ്ദം, പ്രജനനരീതി-എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ ആഴത്തിൽ പരിശോധിച്ചാണ്, പുതിയ തവളവർഗ്ഗമാണ് തങ്ങൾ കണ്ടെത്തിയതെന്ന നിഗമനത്തിൽ ഗവേഷകരെത്തിയത് – ‘സൂടാക്സ’ (Zootaxa) ജേർണലിന്റെ പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു. ഇന്ത്യൻ ഗവേഷകർക്കൊപ്പം, ഇൻഡൊനീഷ്യ, ചൈന, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരും പഠനസംഘത്തിൽ ഉൾപ്പെട്ടു.

റാക്കോഫോറിഡെ കുടുംബത്തിൽ തിരിച്ചറിയുന്ന ഇരുപതാമത്തെ തവള വർഗ്ഗം (frog genus) ആണിത്. ഈ മരത്തവള കുടുംബത്തിൽ ഏഷ്യയിലും ആഫ്രിക്കയിലുമായി 422 ഇനങ്ങളെ (species) ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതിൽ എട്ടെണ്ണം പുതിയ വർഗ്ഗത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയിൽ മാത്രമല്ല, തെക്കുകിഴക്കൻ ഏഷ്യൻ മേഖലയിലെ വനങ്ങളിലും, പാർപ്പിട മേഖലകളിലും പുതിയ വർഗ്ഗത്തിൽ പെട്ട തവളകളെ കാണാം.

പരമാവധി മൂന്നു സെന്റീമീറ്റർ നീളമേ വരൂ ഈ വർഗ്ഗത്തിൽ പെട്ട തവളകൾക്ക്. ചുവപ്പു കലർന്ന തവിട്ടു നിറമാണ് ഇവയ്ക്കുള്ളത്. ഒന്നു മുതൽ നാലു മീറ്റർ വരെ ഉയരമുള്ള കുറ്റിച്ചെടികളുടെയും മരങ്ങളുടെയും ഇലച്ചാർത്തുകളിൽ ഇവ മുട്ടയിട്ട് പ്രജനനം നടത്തുന്നു. ഇതുവരെ തിരിച്ചറിഞ്ഞ മരത്തവള വർഗ്ഗങ്ങളിൽ നിന്ന് വ്യത്യസ്തമായ പരിണാമപാരമ്പര്യമാണ് രോഹനിക്സാലസ് വർഗ്ഗത്തിനുള്ളതെന്ന് ഡിഎൻഎ വിശകലനത്തിൽ വ്യക്തമായി. ഈ വർഗ്ഗത്തിൽപെട്ട കൂടുതൽ തവളയിനങ്ങളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഗവേഷകർ കരുതുന്നു.

ആൻഡമാൻ ദ്വീപുകളിൽ നിന്ന് ആദ്യമായി ഒരു മരത്തവള (treefrog) യെ തിരിച്ചറിയുന്നു എന്ന സവിശേഷതയും പുതിയ പഠനത്തിനുണ്ട്. പുതിയ വർഗ്ഗത്തിൽ പെട്ട ‘രോഹനിക്സാലസ് വിറ്റാറ്റസ്’ (Rohanixalus vittatus) എന്നയിനമാണ് അവിടെ നിന്ന് കണ്ടെത്തിയത്. ‘ആൻഡമാനിൽ നിന്ന് മരത്തവളയിനത്തെ കണ്ടെത്തുക എന്നത്, പ്രതീക്ഷിച്ചിരുന്ന ഒന്നല്ല’-പഠനത്തിന് നേതൃത്വം നൽകിയ ഡോ.ബിജു പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ പര്യവേക്ഷണങ്ങൾ നടത്തേണ്ടതിന്റെയും, മികവോടെ ജൈവവൈവിധ്യം രേഖപ്പെടുത്തേണ്ടതിന്റെയും ആവശ്യകതയാണ് ഈ കണ്ടെത്തൽ മുന്നോട്ടുവെയ്ക്കുന്നതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.

ലോകപ്രശസ്ത ഉഭയജീവി ഗവേഷകനാണ് കൊല്ലം സ്വദേശിയായ ഡോ.ബിജു. ഇന്ത്യയ്ക്കകത്തും അയൽരാജ്യങ്ങളിൽ നിന്നുമായി ഇതിനകം 98 ഇനം (സ്പീഷീസ്) ഉഭയജീവികളെയും, പത്ത് പുതിയ ഉഭയജീവി വർഗ്ഗങ്ങളെയും (ജീനസ്), രണ്ട് ഉഭയജീവി കുടുംബങ്ങളെയും (ഫാമിലി) കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. ഡെൽഹി സർവകലാശാലയിൽ ഡോ.ബിജുവിന്റെ വിദ്യാർഥിയാണ്, പുതിയ പഠനത്തിൽ ഉൾപ്പെട്ട സൊണാലി ഗാർഗ്. പുതിയ 40 തവളയിനങ്ങളെയും മൂന്ന് തവളവർഗ്ഗങ്ങളെയും തിരിച്ചറിഞ്ഞ ഗവേഷകയാണ് അവർ. ഇത്രയും തവളയിനങ്ങളെ കണ്ടെത്തി മറ്റൊരു ഗവേഷക ഇന്ത്യയിലില്ല.

LEAVE A REPLY

Please enter your comment!
Please enter your name here