കൽപ്പറ്റ: സ്വപ്ന പദ്ധതിയായി സർക്കാർ പ്രഖ്യാപിച്ച വയനാട് തുരങ്ക പാതയുടെ ലോഞ്ചിങ്ങ് നടത്തിയത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നൽകാതെ എന്ന് വിവരാവകാശ രേഖകൾ പറയുന്നു.
വയനാട് ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാൻ സർക്കാർ കൊട്ടിഘോഷിച്ച സ്വപ്ന പദ്ധതിയാണ് ഇത്. ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത, 900 കോടി രൂപ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. വനത്തിലൂടെയാണ് 8 കിലോ മീറ്റർ തുരങ്കം. അതുകൊണ്ട് ആദ്യം ലഭിക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയാണ്. എന്നാൽ, പദ്ധതി ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവ്വഹിച്ച് ഒരു മാസം പിന്നിടുമ്പോഴും പരിസ്ഥിതി അനുമതിക്ക് അപേക്ഷ നൽകിയില്ലെന്നാണ് സംസ്ഥാന വനംവകുപ്പ് അറിയിക്കുന്നത്.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിൽ നിന്ന് ഈ മാസം 2 ന് ലഭിച്ച വിവരാവകാശ രേഖകളിലാണ് ഇതിനായി അപേക്ഷകളൊന്നും ലഭിച്ചില്ലെന്ന് വ്യക്തമായിരിക്കുന്നത്. കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയവുമായി കത്തിടപാടുകൾ നടന്നിട്ടില്ലെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.
പദ്ധതി ഗിമ്മിക്ക് ആണെന്നത് ശരിവെക്കുന്നതാണ് മറുപടിയെന്ന് പരിസ്ഥിതി പ്രവർത്തകർ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ജനങ്ങളുടെ കണ്ണിൽപൊടി ഇടലാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ തുരങ്ക പ്രധാന പ്രചാരണ വിഷയമായിരിക്കുമ്പോഴാണ് പരിസ്ഥിതി അനുമതി അപേക്ഷ സമർപ്പിച്ചില്ലെന്ന വിവരം പുറത്ത് വരുന്നത്.