ഭോപാൽ: ആർജെഡി നേതാവ് തേജസ്വി യാദവിനെ പ്രശംസിച്ച് ബിജെപി നേതാവ് ഉമ ഭാരതി. തേജസ്വിയുടെ പ്രായം കണക്കാക്കുമ്പോൾ ഒരു സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ള പരിചയമില്ലെന്നും ആത്യന്തികമായി ബിഹാറിൽ ലാലു പ്രസാദ് യാദവ് ചുക്കാൻ പിടിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.
‘തേജസ്വി നല്ല കുട്ടിയാണ്. സംസ്ഥാനം നടത്തികൊണ്ടുപോകാനുള്ള പരിചയം ഇല്ലാത്തതിനാൽ ബിഹാർ പല്ലുകൾക്കിടയിലെ തൊലിയുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടു. ലാലു ബിഹാറിനെ കാട്ടുഭരണത്തിലേക്ക് തള്ളിവിടുമായിരുന്നു. അൽപ്പം പ്രായമാകുമ്പോൾ തേജസ്വിക്ക് നയിക്കാനാകും’ -ഭോപാലിൽ മാധ്യമങ്ങളോട് സംസാരിക്കവേ ഉമ ഭാരതി പറഞ്ഞു.
മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയത്തിലും ഉമ ഭാരതി പ്രതികരിച്ചു. കമൽ നാഥ് മാന്യനാണെന്നും തെരഞ്ഞെടുപ്പിൽ വളരെ നന്നായി പോരാടിയതായും അവർ പറഞ്ഞു.
‘മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ കമൽനാഥ് വളരെ നന്നായി പോരാടി. ഒരുപക്ഷേ അദ്ദേഹം സർക്കാറിനെ നല്ല രീതിയിൽ മുമ്പോട്ടു കൊണ്ടുപോയിരുന്നുവെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല. എൻ്റെ മുതിർന്ന സഹോദരനെപ്പോലെതന്നെ അദ്ദേഹം വളരെ മാന്യനാണ്. അദ്ദേഹം ഈ തെരഞ്ഞെടുപ്പിനെ വളരെ തന്ത്രപരമായി നേരിട്ടു’ -ഉമ ഭാരതി കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ ഉപതെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചതിനുശേഷമായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം. ഭരണം നിലനിർത്താൻ എട്ടു സീറ്റുകൾ മാത്രം വേണ്ടിയിരുന്ന ബിജെപി 19 സീറ്റുകൾ നേടി. കോൺഗ്രസ് ഒമ്പതു സീറ്റുകളും നേടി. ജോതിരാദിത്യ പക്ഷത്തെ 25 എം.എൽ.എമാർ ബിജെപിയിൽ ചേർന്നതോടെ കോൺഗ്രസിൻറെ കമൽനാഥ് സർക്കാർ വീഴുകയായിരുന്നു.