കൊച്ചി: പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണം വാഹനാപകടത്തെ തുടർന്നുതന്നെയെന്ന നിഗമനത്തിൽ സിബിഐ. നുണ പരിശോധനയിൽ പുതിയ വിവരങ്ങൾ കണ്ടെത്താനായില്ല. വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന ഡ്രൈവർ അർജുന്റെ മൊഴി കളളമാണെന്ന് തെളിഞ്ഞു. കലാഭാവൻ സോബി പറഞ്ഞതും കളളമാണെന്ന് പരിശോധനയിൽ തെളിഞ്ഞു.
കഴിഞ്ഞമാസമാണ് ബാലഭാസ്കറിന്റെ മരണത്തിൽ ബാലഭാസ്കറുമായി ബന്ധമുളള നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയത്. ബാലഭാസ്കറിന്റെ മാനേജർ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം, ബാലഭാസ്കറിന്റെ ഡ്രൈവർ അർജുൻ ബാലകൃഷ്ണൻ, കേസിൽ നിരവധി ആരോപണങ്ങളുയർത്തിയ കലാഭവൻ സോബി എന്നിവരെയാണ് നുണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
കലാഭവൻ സോബിയെ രണ്ടുതവണയും മറ്റുളളവരെ ഒരു തവണയുമാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഒരു അപകടമരണത്തിന് അപ്പുറത്തേക്ക് പോകുന്ന തരത്തിൽ വിവരങ്ങൾ ഒന്നും പരിശോധനയിൽ കണ്ടെത്താനായില്ല. താനല്ല വാഹനം ബാലഭാസ്കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുൻ അന്വേഷണ ഉദ്യോഗസഥർക്ക് നൽകിയിരുന്ന മൊഴി.
എന്നാൽ ഇത് കളവാണെന്ന് നുണപരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടുതന്നെ അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്ന നിഗമനത്തിൽ സിബിഐ എത്തി. രണ്ടുഘട്ടങ്ങളായാണ് നുണ പരിശോധന നടത്തിയത്. ഇതിൽ ഒരു ടെസ്റ്റിൽ സോബി പറയുന്നത് കളളമാണെന്നും രണ്ടാമത്തെ ടെസ്റ്റിൽ സഹകരിച്ചില്ലെന്നുമാണ് വിവരം.
പ്രകാശ് തമ്പിയും വിഷ്ണുസോമസുന്ദരവും തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികളാണ്. അതിനാൽ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ബാലഭാസ്കറിന്റെ മരണത്തിന് പിന്നിലുണ്ടോ എന്നാണ് സിബിഐ അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.