മോസ്കോ∙ റഷ്യൻ സൈനിക ഹെലികോപ്റ്റർ അർമേനിയയിൽ വെടിവച്ചിട്ടു. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന രണ്ടു പേർ കൊല്ലപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ മറ്റൊരാളെ ആശുപത്രിയിലേക്കു മാറ്റി. അർമേനിയൻ അതിർത്തിയിൽ അസർബൈജാനാണ് വിമാനം വെടിവച്ചിട്ടതെന്നാണ് റിപ്പോർട്ട്.
സംഭവത്തിൽ മാപ്പ് പറഞ്ഞ് അസർബൈജാൻ രംഗത്തെത്തിയതായും റിപ്പോർട്ടുകളുണ്ട്. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കാട്ടി അസർബൈജാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കൈകൊണ്ട് വിക്ഷേപിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് എംഐ– 24 ഹെലികോപ്റ്റർ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.