കൊച്ചി: മന്ത്രി കെടി. ജലീലിനോട് വിദേശ യാത്രകളുടെ രേഖകള്‍ ആവശ്യപ്പെട്ട് കസ്റ്റംസ്. വിവിധ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഷാര്‍ജയിലേക്കും ദുബായിലേക്കും അദ്ദേഹം പോയിരുന്നു. ഈ യാത്രയുടെ രേഖകള്‍ ഹാജരാക്കാനാണ് മന്ത്രിയോട് കസ്റ്റംസ് ആവശ്യപ്പെട്ടത്.
ഷാർജയിൽ നടന്ന പുസ്തകമേളയിലും ദുബായിൽ നടന്ന തിരൂരങ്ങാടി പിഎസ്എംഒ കോളജ് പൂർവ വിദ്യാർഥി സംഗമത്തിലും പങ്കെടുക്കാനായി നടത്തിയ യാത്രകളുടെ, അനുമതി പത്രമടക്കമുള്ള രേഖകളാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. ഈ രണ്ട് യാത്രകളും മുൻകൂർ അനുമതിയോടെയായിരുന്നുവെന്നും മന്ത്രി കസ്റ്റംസിനോട് വ്യക്തമാക്കി.
നയതന്ത്ര ചാനൽ വഴി മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി, യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശനങ്ങള്‍, സ്വപ്ന സുരേഷുമായുള്ള ഫോണ്‍ വിളികള്‍ തുടങ്ങിയ വിഷയങ്ങളെ സംബന്ധിച്ച് കെ.ടി. ജലീലിനെ കസ്റ്റംസ് ആറര മണിക്കൂർ ചോദ്യംചെയ്തു വിട്ടയച്ചിരുന്നു.
മതഗ്രന്ഥം വിതരണം ചെയ്യാന്‍ സ്വീകരിച്ചതിന്റെ ഉത്തരവാദിത്തം മാത്രമാണ് തനിക്കെന്നും സിആപ്റ്റിലെത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തിട്ടില്ലെന്നും മന്ത്രി കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ പറഞ്ഞുവെന്നാണ് സൂചന.