തിരുവനന്തപുരം: ബാർ കോഴക്കേസിൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് നടപടി ആരംഭിച്ച് സംസ്ഥാന സർക്കാർ. അന്വേഷണത്തിന് അനുമതി തേടി ഗവർണർക്ക് ഫയൽ കൈമാറിയിട്ടുണ്ട്. ബാർ ഉടമ ബിജുരമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ചെന്നിത്തലക്കെതിരെ ഈ നീക്കം.
രമേശ് ചെന്നിത്തല, കെ.ബാബു, വി.എസ് ശിവകുമാർ എന്നിവർക്ക് പണം കൈമാറിയിട്ടുണ്ട് എന്നാണ് ബാർ ഉടമ ബിജുരമേശിന്റെ വെളിപ്പെടുത്തൽ.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടന്ന 418 ബാറുകൾ തുറക്കാനുള്ള അനുമതിക്ക് വേണ്ടിയാണ് പണം നൽകിയത്. ബാറുകളിൽ നിന്നും പിരിച്ചെടുത്ത 10 കോടി രൂപയിൽ, അമ്പതുലക്ഷം ബാബുവിനും, 25 ലക്ഷം വി.എസ് ശിവകുമാറിനും ഒരു കോടി രൂപ രമേശ് ചെന്നിത്തലയും കൈമാറിയെന്നാണ് ബിജുരമേശ് പറഞ്ഞത്.
പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി ഫയൽ വിജിലൻസ് സർക്കാരിനു കൈമാറി. പ്രതിപക്ഷ നേതാവടക്കം അന്വേഷണപരിധിയിൽ വരുന്നതിനാലാണ് വിജിലൻസ് ചുമതലയുള്ള സെക്രട്ടറി സഞ്ജയ് കൗൾ ഗവർണർക്ക് കൈമാറിയത്.