ന്യൂഡെൽഹി: നരേന്ദ്ര മോദിയുടെ മുതലാളിത്ത സുഹൃത്തുക്കളെ സഹായിക്കുന്നതിനുവേണ്ടിയായിരുന്നു നോട്ടുനിരോധനമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നോട്ടു നിരോധനത്തിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ഓൺലൈൻ ക്യാംപെയ്‌നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ തീരുമാനം ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരുന്നില്ല എന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. പക്ഷേ അതു നുണയായിരുന്നു. അദ്ദേഹത്തിന് നിങ്ങളുടെ പണം തന്റെ രണ്ട്, മൂന്ന് മുതലാളിത്ത സുഹൃത്തുക്കൾക്ക് നൽകണമായിരുന്നു. നിങ്ങളാണ് ക്യൂവിൽ നിന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളല്ല. നിങ്ങളുടെ പണം ബാങ്കിലെത്തിയപ്പോൾ മോദിയുടെ സുഹൃത്തുക്കളുടെ 3,50,000 കോടിയുടെ വായ്പ എഴുതിത്തള്ളി.’ – രാഹുൽ ഗാന്ധി പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതും മോദിയുടെ സുഹൃത്തുക്കളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ ആരോപിച്ചു. ജിഎസ്ടി നടപ്പാക്കിയതോടെ ചെറുകിട വ്യവസായികൾ ദുരിതത്തിലായി. മൂന്നു പുതിയ നിയമങ്ങളുമായി കർഷകരാണ് മോദിയുടെ പുതിയ ലക്ഷ്യമെന്നും രാഹുൽ പറഞ്ഞു.