ബാലുശ്ശേരി: ഉണ്ണികുളത്ത് നേപ്പാൾ ദമ്പതികളുടെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത ഉണ്ണികുളം നെല്ലിപറമ്പിൽ രതീഷ്(32) ആണ് പോലിസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രതിയെ ഇന്നലെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പീഡനത്തിനിരയായ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഉണ്ണികുളം വള്ളിയോത്ത് ക്വാറി തൊഴിലാളികളായ നേപ്പാളി കുടുംബത്തിലെ ആറു വയസ്സുകാരി ക്രൂരപീഡനത്തിനിരയായത്.
പെൺകുട്ടിയുടെ അച്ഛനും അമ്മയും തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് അമ്മ നേപ്പാൾ സ്വദേശികൾ താമസിക്കുന്ന മറ്റൊരു വീട്ടിലേക്ക് പോയിരുന്നു. ഇവരെ അന്വേഷിച്ച് രാത്രി അച്ഛൻ വീട്ടിൽനിന്നുപോയ സമയത്താണ് പ്രതി സ്ഥലത്തെത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്.
ഈ സമയം രണ്ട്, നാല്, വയസ്സുള്ള സഹോദരന്മാരും ആറുവയസ്സുകാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാത്രി പതിനൊന്നോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ രക്തംവാർന്ന് അവശനിലയിൽ കണ്ടെത്തിയത്.
ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച പെൺകുട്ടിയെ പിന്നീടു മെഡിക്കൽ കോളജിലേക്കു മാറ്റി.
ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു. ശസ്ത്രക്രിയയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ടു വർഷം മുൻപാണു കുട്ടിയുടെ കുടുംബം കേരളത്തിലെത്തിയത്. അടച്ചുറപ്പില്ലാത്ത വീട്ടിലാണു മാതാപിതാക്കളും 3 കുഞ്ഞുങ്ങളും കഴിയുന്നത്. വാതിലുകളുടെ സ്ഥാനത്തു തുണി തൂക്കിയിരിക്കുകയാണ്.
സംഭവത്തിൽ വടകര റൂറൽ എസ്.പി. എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ബാലുശ്ശേരി സി.ഐ ജീവൻ ജോര്ജ്ജ്, എസ്.ഐ മാരായ പ്രജീഷ്, മധു മൂത്തേടത്ത്, രാജീവ് ബാബു, സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ് ബാബു,പൃത്വിരാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.