Home State ബിനീഷിൻ്റെ കസ്റ്റഡി നീട്ടാൻ എൻഫോഴ്സ്മെന്റ് ; കേസെടുത്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻസിബി

ബിനീഷിൻ്റെ കസ്റ്റഡി നീട്ടാൻ എൻഫോഴ്സ്മെന്റ് ; കേസെടുത്ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ എൻസിബി

0

ബെംഗളൂരു: ലഹരിപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) കസ്റ്റഡി ഇന്ന് അവസാനിക്കും. ഇന്ന് വൈകുന്നേരം മൂന്നു വരെയാണ് ബിനീഷിന്റെ കസ്റ്റഡി അനുവദിച്ചത്. വൈകുന്നേരം ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ ഹാജരാക്കും. കേരളത്തിൽ നടത്തിയ റെയ്ഡിന്റെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാൻ ഇഡി കൂടുതൽദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് അറിയുന്നത്. കേരളത്തിൽ റെയ്ഡ് നടത്തിയതിനെത്തുടർന്നുള്ള സംഭവങ്ങളും കോടതിയെ അറിയിക്കും.

ലഹരിക്കേസിൽ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) സ്വീകരിക്കുന്ന നിലപാടും ബിനീഷിന് നിർണായകമാകും. ലഹരിമരുന്ന് ഉപയോഗിച്ചെന്നും ലഹരിയിടപാടിന് സാമ്പത്തികസഹായം നൽകിയെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ ബിനീഷിനെതിരേ എൻസിബി കേസെടുത്തേക്കും. ബനീഷിനെ കോടതിയിൽ ഹാജരാക്കുമ്പോൾ എൻസിബി കസ്റ്റഡിയിൽ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ലഹരിയിടപാടുകേസിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായുള്ള സാമ്പത്തിക ഇടപാടും ബിനാമി ഇടപാടുകളുംസംബന്ധിച്ച് കഴിഞ്ഞ എട്ടുദിവസമായി ബിനീഷിനെ ഇഡി സോണൽ ഓഫീസിൽ ചോദ്യംചെയ്തുവരികയാണ്. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ ബിനീഷിനെ ഇഡി സോണൽ ഓഫീസിലെത്തിച്ചു. പത്തിന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടരവരെ തുടർന്നു.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്നു സംശയിക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിൽ ലഭിച്ച വിവരത്തിൽ വിശദീകരണം തേടി. ബിനീഷ് ചെറിയതോതിൽ സഹകരിക്കുന്നുണ്ടെങ്കിലും ബിനാമി ഇടപാടുകളിൽ തൃപ്തികരമായ മറുപടിയല്ല നൽകുന്നതെന്നാണ് ഇഡി. വൃത്തങ്ങളിൽനിന്ന് അറിയുന്നത്. അബ്ദുൽ ലത്തീഫുമായുള്ള ബിസിനസ് പങ്കാളിത്തം ബിനീഷ് സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

ബനീഷിന്റെ ബിനാമിയാണെന്ന് വിശ്വസിക്കുന്ന അബ്ദുൽ ലത്തീഫ്, 2015-ൽ മുഹമ്മദ് അനൂപ് ബെംഗളൂരുവിൽ തുടങ്ങിയ ഹയാത്ത് റസ്റ്റോറന്റിലെ പങ്കാളി കോഴിക്കോട് സ്വദേശി റഷീദ് എന്നിവരെ ചോദ്യംചെയ്യേണ്ടതുണ്ട്. ഇവരെ ബീനിഷിനോടൊപ്പമിരുത്തി ചോദ്യംചെയ്യാനാണ് തീരുമാനം. അബ്ദുൽ ലത്തീഫ് കസ്റ്റഡിയിലാണെന്ന സൂചനയുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

ബിനീഷിന്റെ ബെംഗളൂരുവിലെ ബിനാമി ഇടപാടുകളിലും അന്വേഷണം തുടങ്ങി. 2015 മുതൽ മുഹമ്മദ് അനൂപ് തുടങ്ങിയ ബിസിനസുകളെക്കുറിച്ചാണ് അന്വേഷണം. മുഹമ്മദ് അനൂപ് ബിനീഷിന്റെ ബിനാമിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ റസ്റ്റോറന്റ്, കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപ്പാർട്ട്മെന്റ് എന്നിവയിലെ പങ്കാളികളെക്കുറിച്ചാണ് അന്വേഷണം തുടങ്ങിയത്. റോയൽ സ്യൂട്ട് അപ്പാർട്ട്മെന്റിലെ സ്ഥിരം സന്ദർശകരെക്കുറിച്ചും അന്വേഷണം തുടങ്ങി. കർണാടക സ്വദേശികളുമായിച്ചേർന്ന് ബിനീഷിന് ബിനാമി ഇടപാടുകളുണ്ടെന്നാണ് ഇ.ഡി.ക്കു ലഭിച്ച വിവരം. ബിനീഷിന്റെ സുഹൃത്തുക്കളായ സുഹാസ് കൃഷ്ണ ഗൗഡ, സോണറ്റ് ലോബൊ എന്നിവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here