ചെന്നൈ: രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി പേരറിവാളന് മദ്രാസ് ഹൈക്കോടതി പരോൾ അനുവദിച്ചു. രണ്ടാഴ്ചത്തേക്കാണ് പരോൾ അനുവദിച്ചത്. അതേസമയം, പേരറിവാളനെ മോചിപ്പിക്കാനുള്ള തമിഴ്നാട് സർക്കാരിന്റെ ശിപാർശയിൽ രണ്ട് വർഷമായിട്ടും ഗവർണർ തീരുമാനമെടുക്കാത്തതിൽ സുപ്രീംകോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, അജയ് റസ്തോഗി, ഹേമന്ത് ഗുപ്ത എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അതൃപ്തി രേഖപ്പെടുത്തിയത്. കോടതികൾ ഗവർണർക്ക് നിർദ്ദേശം നൽകിയ സന്ദർഭങ്ങൾ ഹാജരാക്കാൻ പേരറിവാളന്റെ അഭിഭാഷകനോട് ജസ്റ്റിസ് റാവു ആവശ്യപ്പെട്ടു.
എന്നാൽ രാജീവ് വധത്തിലെ വിപുലമായ ഗൂഢാലോചന അന്വേഷിക്കുന്ന സിബിഐയുടെ റിപ്പോർട്ട് കിട്ടാതെ നടപടിയെടുക്കില്ലെന്നാണ് ഗവർണറുടെ നിലപാടെന്ന് തമിഴ്നാട് അഡി. അഡ്വക്കേറ്റ് ജനറൽ ബാലാജി ശ്രീനിവാസൻ കോടതിയെ അറിയിച്ചു.