Home State പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തൽ; മലബാറിൽ തിരക്കിട്ട് നിക്കാഹുകൾ

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തൽ; മലബാറിൽ തിരക്കിട്ട് നിക്കാഹുകൾ

0

കോഴിക്കോട്: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തുമെന സൂചന പുറത്തു വന്നതോടെ കൊറോണക്കാലത്ത് മലബാർ മേഖലയിൽ തിരക്കിട്ട് നിക്കാഹുകൾ. വിവാഹപ്രായം ഉടൻ ഉയർത്തുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നിക്കാഹുകൾ കൂടിയത്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്താണ് നിക്കാഹുകൾ ക്രമാതീതമായി കൂടിയത്. വിവാഹ ചടങ്ങുകൾക്ക് പകരം മതപരമായ വിവാഹകരാറുകളാണ് നിക്കാഹ്.

നിക്കാഹുകൾ നടത്തി വിവാഹ ചടങ്ങുകൾ പിന്നീട് നടത്തുന്നത് പതിവാണെങ്കിലും സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി സന്ദേശം പ്രചരിച്ചതോടെ നിക്കാഹുകൾ കൂടിയെന്നാണ് വാർത്തകൾ. നവംബർ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞതായാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.

പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, എപ്പോൾ നടപ്പിലാക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ‘ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്’ പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പടച്ചുവിടുന്നത്.

നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.

മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതി ൻ്റെ ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.

“നമ്മുടെ പെൺമക്കളുടെ ശരിയായ വിവാഹപ്രായം തീരുമാനിക്കാനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ബന്ധപ്പെട്ട സമിതി എന്തുകൊണ്ടാണ് തീരുമാനം അറിയിക്കാത്തതെന്ന് രാജ്യമെമ്പാടുമുള്ള പെൺകുട്ടികള്‍ എന്നോട് കത്തുകളിലൂടെ ചോദിക്കുന്നു. ഞാൻ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു, ഈ റിപ്പോര്‍ട്ട് വരുന്ന ഉടൻ തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തിൽ തീരുമാനമെടുക്കും” -എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

75 രൂപയുടെ നാണയം പുറത്തിറക്കിക്കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വതന്ത്ര്യദിന പ്രഭാഷണത്തിലും പ്രധാനമന്ത്രി ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. അതേസമയം, വിവാഹപ്രയം ഉയർത്താനുള്ള നീക്കത്തിനെതിരെ വിവിധ മതവിഭാഗങ്ങളുടെ രൂക്ഷമായ എതിർപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ ധൃതിപ്പെട്ട് തീരുമാനമെടുക്കില്ലെന്നാണ് അനുമാനിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here