Home National ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ; അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ

ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യ; അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ

0

മുംബൈ: റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റിൽ. മുബൈയിലെ വീട്ടില്‍ ഇന്നു രാവിലെയാണ് അര്‍ണബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.

അതേസമയം തന്നെ പൊലീസ് കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. 10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. വൈകാതെ അർണബിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

ചാനല്‍ സ്റ്റുഡിയോ ഡിസൈന്‍ ചെയ്തതിന്‍റെ ചെലവായി 83 ലക്ഷം രൂപ അര്‍ണബ് ഡിസൈനര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതി. ഇതെ തുടര്‍ന്ന് 2018ല്‍ ഡിസൈനറും അമ്മയും ആത്മഹത്യ ചെയ്തു. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാൽ ആത്മഹത്യ ചെയ്ത അൻവയ് നായികിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയിലാണ് മുംബൈ പോലീസ് വീണ്ടും കേസന്വേഷണം ആരംഭിച്ചതും അർണബിനെ കസ്റ്റഡിയിലെടുത്തതും.

അതേസമയം സമൻസുകളോ കോടതിയിൽ നിന്നുള്ള മറ്റ് ഉത്തരവുകളോ പോലീസ് അർണബിന് കൈമാറിയിട്ടില്ല. അർണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞു. വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അർണബ് ആരോപിച്ചു.

ടിആർപി തട്ടിപ്പ്, പൊലീസ് സേനയെ അപകീർത്തിപ്പെടുത്തൽ ഉൾപ്പടെയുള്ള കേസുകളിൽ റിപബ്ലിക്ക് ടിവിക്കെതിരെ നേരത്തെ മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സുശാന്ത് സിങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ കുറിച്ച് വന്ന പരാമര്‍ശങ്ങളുടെ പേരില്‍ അര്‍ണബിന് എതിരെ മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് അസംബ്ലി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

അര്‍ണബ് നല്‍കിയ ഹര്‍ജി നവംബര്‍ 16ന് പരിഗണിക്കുമെന്ന് തിങ്കളാഴ്ച സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നീക്കം. അർണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണർ പരം ബിർ സിങ് പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ എടുക്കുന്നതിന് വേണ്ട രേഖകള്‍ ഉള്‍പ്പെടെ പൊലീസിന്റെ പക്കല്‍ ഇല്ലെന്ന് റിപ്പബ്ലിക് ടിവി ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here