തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് അന്വേഷണം നടത്താനുള്ള പൊതുസമ്മതപത്രം പിൻവലിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക. സർക്കാർ സിബിഐക്ക് നേരത്തെ അനുമതിയില്ലാതെ കേസെടുക്കാനുള്ള പൊതുസമ്മതം നൽകിയിരുന്നു. ആ അനുമതി പത്രമാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്.
ഇനി കേസ് രജിസ്റ്റർ ചെയ്യണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമായി വരും. കോടതിയുടെ നിർദേശപ്രകാരം കേസുകൾ എടുക്കണമെങ്കിലോ ക്രിമിനൽ കേസുകൾ വരുമ്പോഴോ ഇത് ബാധകമാവില്ല. ഇത് എക്സിക്യൂട്ടീവ് ഓർഡറായി നിലവിൽ വരും.
കേരളത്തിൽ സിബിഐയെ വിലക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോയും നേരത്തെ നിർദേശിച്ചിരുന്നു. സിബിഐ അന്വേഷണത്തിനുള്ള പൊതു സമ്മതം എടുത്തു മാറ്റാനാണ് പിബി നിർദേശിച്ചത്. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.