ലാഹോർ: പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത് പിന്നീട് മോചിപ്പിക്കപ്പെട്ട ഇന്ത്യൻ എയർഫോഴ്സ് വിങ് കമാൻഡർ അഭിനന്ദൻ വർധമാനുമായി ബന്ധപ്പെട്ട് പാർലമെന്റിൽ നടത്തിയ പരാമർശത്തെ തുടർന്ന് പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പി.എം.എൽ-എൻ) നേതാവ് സർദാർ അയാസ് സാദിഖിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ ആലോചിക്കുന്നതായി പാക് ആഭ്യന്തരമന്ത്രാലയം.
വിങ് കമാൻഡർ അഭിനന്ദൻ വർധമനെ വിട്ടയച്ചില്ലെങ്കിൽ രാത്രി 9 മണിയോടെ ഇന്ത്യ പാകിസ്ഥാൻ ആക്രമിക്കുമായിരുന്നുവെന്ന് അയാസ് സാദിഖിന്റെ വെളിപ്പെടുത്തൽ ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള പിടിഐ സർക്കാരിൽ അലകൾ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ പാക് വിദേശകാര്യമന്ത്രി ഷാ മൊഹമ്മൂദ് ഖുറേഷി അന്ന് അടിയന്തര യോഗം വിളിച്ചിരുന്നു.
എത്രയും പെട്ടെന്ന് അഭിനന്ദനെ വിട്ടുകൊടുത്തില്ലെങ്കിൽ രാത്രി 9 മണിയോടെ ഇന്ത്യ നമ്മളെ അക്രമിക്കുമെന്ന് ഷാ മൊഹമ്മദ് ഖുറേഷി യോഗത്തിൽ അറിയിച്ചു. ഇതു കേട്ട് പാക് പട്ടാള തലവൻ ഖമർ ജാവേദ് ബജ്വയുടെ മുട്ടുവിറച്ചുവെന്നും ദൈവത്തെയോർത്ത് അഭിനന്ദനെ വിട്ടുകൊടുക്കണമെന്ന് ഇമ്രാൻഖാനോട് ആവശ്യപ്പെട്ടുവെന്നത് തനിക്ക് അറിയാമെന്നുമാണ് അയാസ് സാദിഖ് പാർലമെന്റിൽ സംസാരിച്ചത്.
ഇന്ത്യയുടെ കൂടെ നിൽക്കുന്നവർ അമൃത്സറിലേക്ക് പോകുന്നതാണ് നല്ലത് എന്നായിരുന്നു പാക് ആഭ്യന്തരകാര്യമന്ത്രി ഇജാസ് ഷായുടെ പ്രതികരണം.
വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അയാസ് സാദിഖിനെ വിമർശിച്ചും വഞ്ചകനെന്ന് വിശേഷിപ്പിച്ചും പരിഹസിച്ചും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അയാസ് സാദിഖ് രാജ്യത്തെ അപമാനിച്ചുവെന്നും നിയമ നടപടിക്ക് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് എതിരാളികളും രംഗത്തെത്തിയിരുന്നു.