Home National ന്യൂസിലാൻഡിൽ മലയാളി പ്രിയങ്ക രാധാകൃഷ്ണൻ സമൂഹികവികസന, യുവജനക്ഷേമ മന്ത്രി

ന്യൂസിലാൻഡിൽ മലയാളി പ്രിയങ്ക രാധാകൃഷ്ണൻ സമൂഹികവികസന, യുവജനക്ഷേമ മന്ത്രി

0

വെല്ലിങ്ടൺ: ന്യൂസിലാൻഡ് സർക്കാരിലെ ആദ്യ ഇന്ത്യൻ മന്ത്രിയായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ചുമതലയിൽ. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണന്‍.

ലേബർ പാർട്ടി എംപിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രിയുടെ ചുമതല കൂടി ഇവർക്ക് നൽകിയിട്ടുണ്ട്.

രണ്ടാം വട്ടം എംപിയാവുന്ന വ്യക്തിക്ക് മൂന്ന് വകുപ്പുകളുടെ മന്ത്രിസ്ഥാനവും മറ്റൊരു വകുപ്പിന്റെ സഹമന്ത്രിസ്ഥാനവും ലഭിക്കുന്നത് വലിയ നേട്ടമാണ്. കഴിഞ്ഞ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ജെന്നി സെയിൽസയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക രാധാകൃഷ്ണൻ. ലേബർ പാർട്ടി സർക്കാരിന്റെ രണ്ടാമത്തെ ടേമിൽ അസിസ്റ്റന്റ് സ്പീക്കർ പദവിയും വഹിച്ചിരുന്നു.

എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ – ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്.

കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലൻഡിലെത്തിയത്.

2006ലാണ് പ്രിയങ്ക ലേബര്‍ പാര്‍ട്ടിയില്‍ അംഗമായത്. 2017ല്‍ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ല്‍ പാര്‍ലമെന്‍ററി പ്രൈവറ്റ് സെക്രട്ടറിയായി. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ മന്ത്രിസ്ഥാനവും പ്രിയങ്കയെ തേടിയെത്തി.

പ്രിയങ്കയോടൊപ്പം ജസീന്ത കഴിഞ്ഞ വര്‍ഷം മലയാളികള്‍ക്ക് ഓണാശംസ നേര്‍ന്നിരുന്നു. ജസീന്തയുടെ ആശംസ പ്രിയങ്ക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു.

ന്യൂസിലന്‍റില്‍ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത ആര്‍ഡന്‍ മന്ത്രിസഭയില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. തനിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബര്‍ പാര്‍ട്ടി. 120ല്‍ 64 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി സ്വന്തമാക്കി. 49 ശതമാനം വോട്ടാണ് നേടിയത്. 1996ന് ശേഷം ഒരു പാര്‍ട്ടി തനിച്ച് ന്യൂസിലന്‍രില്‍ ഇത്രയും സീറ്റുകള്‍ നേടുന്നത് ആദ്യമാണ്. എതിര്‍കക്ഷിയായ നാഷണല്‍ പാര്‍ട്ടിക്ക് 27 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമേ നേടാനായുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here