ന്യൂഡെൽഹി: ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ബോളിവുഡ് നടി ദീപിക പദുക്കോണിൻ്റെ മാനേജർ കരിഷ്മ പ്രകാശിനെ ഇനിയും കണ്ടെത്താനായില്ലെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. ബുധനാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് എൻസിബി കരിഷ്മക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും അവർ അതിനോട് പ്രതികരിച്ചിട്ടില്ല.
കരിഷ്മയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ അവരുടെ അമ്മയ്ക്കും അവർ പ്രവർത്തിച്ചിരുന്ന ക്വാൻ ടാലൻറ് ഏജൻസിയിലെ ജോലിക്കാർക്കും ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും എൻസിബി അറിയിച്ചു.
ബുധനാഴ്ചയാണ് കരിഷ്മയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്. പക്ഷേ നോട്ടീസിനോട് അവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്ന് എൻസിബി മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ പറഞ്ഞു.
കരിഷ്മയുടെ വീട്ടിൽ എൻസിബി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ 1.7 ഗ്രാം ഹാഷിഷ് പിടിച്ചെത്തിരുന്നു. സെപ്റ്റംബറിലും കരിഷ്മയെ എൻസിബി സംഘം ചോദ്യം ചെയ്തിരുന്നു. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളിൽ കരിഷ്മക്കും പങ്കുണ്ടെന്നാണ് എൻസിബി പറയുന്നത്.