ചേർത്തല: തീരദേശത്തെ ദു:ഖത്തിലാഴ്ത്തി മാരാരിക്കുളത്ത് കൊറോണ ബാധിച്ച് 21 വയസുകാരൻ മരിച്ചു. ഏവർക്കും ഉപകാരിയായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18-ാം വാർഡിൽ സെബാസ്റ്റ്യൻ്റെ മകൻ തോമസാണ് മരിച്ചത്. രണ്ടു ദിവസം മുമ്പ് രക്തം ഛർദ്ദിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച തോമസിന് ആൻ്റിജൻ ടെസ്റ്റിലും ആർ ടി പി സി ആർ ടെസ്റ്റിലും കൊറോണ സ്ഥിരികരിച്ചിരുന്നു. കൊറോണ വാർഡിലേക്ക് മാറ്റുന്നതിന് മുൻപെ ട്രോമ കെയർ യൂണിറ്റിലായിരുന്നു അന്ത്യം.

ഹൃദയ സംബന്ധമായ അസുഖം ഉണ്ടായിരുന്ന തോമസിന് കൊറോണ ബാധയെ തുടർന്ന് അസൂഖം മൂർച്ചിച്ച് മരിക്കുകയായിരുന്നു. തീരദേശത്ത് ആൾക്കുട്ടങ്ങൾക്കിടയിൽ എല്ലായിടത്തും നടന്ന് ബൈബിൾ വചനങ്ങൾ പറയുകയും പാട്ടുകൾ പാടി നടക്കുകയും ചെയ്ത തോമസിൻ്റെ വേർപാട് തീരദേശത്തെ ദു:ഖത്തിലാഴ്ത്തി. എല്ലാവർക്കും ഉപകാരിയായി നടന്ന തോമസിൻ്റെ മ്യതദേഹം മാരാരിക്കുളം പള്ളി സെമിത്തേരിയിൽ കൊറോണ പ്രോട്ടോക്കോൾ പ്രകാരം പ്രത്യകം തയ്യാറാക്കിയ ചിതയിൽ ദഹിപ്പിച്ച് സംസ്കരിച്ചു.
മാരാരിക്കുളം സെൻ്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ കൊറോണ പ്രോട്ടോക്കോൾ പ്രകാരം ദഹിപ്പിക്കുന്ന രണ്ടാമത്തെ മ്യതദേഹമാണിത് . വാർഡ് മെമ്പർമാരായ ഇ വി രാജു, സുനിത ചാർളി, കെവി.ജോസി, ഇടവക വികാരി ഫാ. ബർണാഡ് പണിക്കവീട്ടിൽ, ആലപ്പുഴ രൂപത ടാസ്ക് ഫോഴ്സ് വൈദികരായ ഫാ. സാംസൺ ആഞ്ഞിലിപറമ്പിൽ, ഫാ.സെലസ്റ്റിൻ പുത്തൻ പുരയ്ക്കൽ, ഫാ. യേശുദാസ് അറയ്ക്കൽ, അർത്തുങ്കൽ പോലീസ്, പഞ്ചായത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ശവസംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നല്കി.