കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ച വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിചാരണ കോടതി മാറ്റണമെന്ന ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.ജഡ്ജിയ്ക്ക് തുടരാൻ താൽപര്യമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
നടിയുടെയും സർക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ സമയം കേസ് ഇതുവരെ തീർപ്പാക്കിയിട്ടില്ല. ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സർക്കാർ നേരത്തെ രംഗത്തു വന്നിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങൾ സർക്കാർ ഉന്നയിച്ചിരിക്കുന്നത്.
മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്ക് വീഴ്‌ച പറ്റി. മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്‌ജു മൊഴി നൽകിയിരുന്നു. എന്നാൽ ഈ മൊഴി വിചാരണ കോടതി രേഖപ്പെടുത്തിയില്ല. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകൾ ഫോണിലൂടെ തന്നോട് പറഞ്ഞു. സത്യം പറയാൻ താൻ ബാദ്ധ്യസ്ഥായണെന്നായിരുന്നു മഞ്ജു മകളോട് പറഞ്ഞത്. ഇത് രേഖപ്പെടുത്തണമെന്ന് കോടതിയോട് പറഞ്ഞിട്ടും അത് രേഖപ്പെടുത്താൻ വിചാരണ കോടതി തയ്യാറായില്ലെന്നാണ് ആരോപണം.
നടിയെ വകവരുത്തും എന്ന മൊഴിയും രേഖപ്പെടുത്തിയില്ല. നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സർക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു