ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ സി ബി)കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്ന് സൂചന. അതേസമയം അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എൻസിബി ഇപ്പോൾ അന്വേഷിക്കുന്നത്.
ശനിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാട്ടെ വിവരങ്ങൾ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ എൻസിബി വിവരങ്ങൾ തേടിയത് നിർണായകമാണെന്നാണ് വിലയിരുത്തൽ. സാധാരണഗതിയിൽ ഇഡിനൽകുന്ന റിപ്പോർട്ടുകൾക്കനുസൃതമായിട്ടാണ് എൻസിബി അന്വേഷണം നടത്താറുള്ളത്.
എൻസിബി സോണൽ ഡയറക്ടർക്കൊപ്പം കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇഡിഓഫീസിലെത്തിയിരുന്നു. ഇവർ നാളെ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.