ബംഗളുരു: ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കുകള്‍ മുറുക്കി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. നിലവില്‍ കള്ളപണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷിനെ തുടര്‍ച്ചയായ നാലാമത്തെ ദിവസവും ചോദ്യം ചെയ്യല്‍ തുടരുകായാണ്.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള രണ്ടു കമ്പനികളെക്കുറിച്ചും ഇഡി അന്വേഷണം ആരംഭിച്ചു. ബി കാപിറ്റല്‍ ഫോറക്സ്, ബി കാപിറ്റല്‍ സര്‍വീസ് എന്നിവയാണ് കമ്പനികള്‍. ഇവയിൽ സാധാരണ ഇടപാടുകള്‍ നടന്നിട്ടില്ലെന്നത് കാരണം. അതിനിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കൂടി കേസെടുക്കാനുള്ള നീക്കങ്ങള്‍ ത്വരിതപെടുത്തി.
അതിനിടെ, ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി അന്വേഷണം മലയാള സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടേയും അനൂപ് മുഹമ്മദിന്റേയും സിനിമ ബന്ധങ്ങളാണ് എൻസിബി ഇപ്പോൾ അന്വേഷിക്കുന്നത്. ശനിയാഴ്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തിയ എൻസിബി സോണൽ ഡയറക്ടർ അമിത് ഗവാട്ടെ വിവരങ്ങൾ ശേഖരിച്ചു. സുശാന്ത് സിങ് രജ്പുത് കേസിന്റെ അന്വേഷണ തലവനാണ് ഗവാട്ടെ.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ എൻസിബി വിവരങ്ങൾ തേടിയത് നിർണായകമാണെന്നാണ് വിലയിരുത്തൽ. സാധാരണഗതിയിൽ ഇ.ഡി.നൽകുന്ന റിപ്പോർട്ടുകൾക്കനുസൃതമായിട്ടാണ് എൻസിബി അന്വേഷണം നടത്താറുള്ളത്.
എൻസിബി സോണൽ ഡയറക്ടർക്കൊപ്പം കേസ് അന്വേഷിക്കുന്ന രണ്ടു ഉദ്യോഗസ്ഥരും ശനിയാഴ്ച ഇ.ഡി.ഓഫീസിലെത്തിയിരുന്നു. ബിനീഷ് കോടിയേരിയെ നാളെ എൻസിബി കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.