പാലക്കാട്: അഴിമതി ആരോപണങ്ങളിൽ നട്ടംതിരിയുന്ന സർക്കാരിന് കൂനിൻമേൽ കുരുവായി വാളയാർ പെൺകുട്ടികളുടെ അമ്മയുടെ സമരവും. വാളയാറിൽ പെൺകുട്ടികൾ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന പെൺകുട്ടികളുടെ അമ്മയ്ക്ക് ഒരു വർഷത്തിന് ശേഷം സർക്കാർ അയച്ച കത്ത് വിവാദമായിരിക്കയാണ്. പെൺകുട്ടികളുടെ ദുരൂഹ മരണക്കേസിൽ നീതി ലഭിക്കുമെന്നും
കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും കത്തില്‍ പറയുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ജോയിന്റ് സെക്രട്ടറി ജി.അനിൽകുമാറാണ് കത്ത് നൽകിയിരിക്കുന്നത്. എന്നാൽ ഒരു വർഷം മുമ്പ് താനയച്ച കത്തിന് മറുപടിയെന്നോണം ഇത്രയും കാലം കഴിഞ്ഞിട്ട് ഇപ്പോഴാണ് സർക്കാർ നൽകുന്നതെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ നിലപാട് കാപട്യമാണെന്നും അമ്മ പ്രതികരിച്ചു.
പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് കത്തില്‍ വിശദീകരിക്കുന്നുണ്ട്. കേസ് അന്വേഷണത്തിൽ വീഴചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാക്കുമെന്നും അഡീഷണൽ സെക്രട്ടറി അയച്ച കത്തിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനാകുമോ എന്ന വ്യക്തതയൊന്നും കത്തിലില്ലെന്ന് ആക്ഷേപമുണ്ട്. തൽക്കാലത്തേക്ക് സമര ചൂടിന് തടയിട്ട് മുഖം രക്ഷിക്കുകയാണ് ഇതിൻ്റെ ലക്ഷ്യമെന്നും ആരോപണമുയരുന്നു.
എന്തായാലും സമരത്തിൽ നിന്നും പിന്മാറില്ല എന്ന ഉറച്ച നിലപാടിലാണ് പെൺകുട്ടികളുടെ അമ്മ. ഉദ്യോഗസ്ഥർക്കെതിരെ സസ്പെന്റ് ചെയ്യൽ ഉൾപ്പെടെയുള്ള നടപടി എടുക്കാതെയുള്ള സർക്കാർ കത്തിലെ ഉറപ്പിൽ വിശ്വസിക്കില്ലെന്നും അമ്മ പറഞ്ഞു. വീട്ട് മുറ്റത്ത് അമ്മ ആരംഭിച്ച സമരം ഇന്നാണ് അവസാനിക്കുന്നത്. തുടർ സമര പരിപാടികൾ ഇന്ന് പ്രഖ്യാപിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് സർക്കാർ കത്തയച്ചത്.