ആശുപത്രി മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം; പ്രതിഷേധവുമായി സമാജ്‌വാദി പാര്‍ട്ടി

ഗോരഖ്പൂര്‍: ആശുപത്രി മൂത്രപ്പുരയ്ക്ക് പാർട്ടി പതാകയുടെ നിറം നൽകി ആക്ഷേപിച്ചതായി പരാതി. ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരിലുള്ള റെയില്‍വേ ആശുപത്രിയുടെ മൂത്രപ്പുരയാണ് വിവാദമായത്.
മൂത്രപ്പുരയിലെ ടൈല്‍സിന് പാര്‍ട്ടി പതാകയുടെ നിറം നല്‍കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് മുൻ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം. സമാജ്‌വാദി പാര്‍ട്ടി പതാകയുടെ നിറങ്ങളായ ചുവപ്പും പച്ചയു൦ നിറത്തിലുള്ള ടൈല്‍സാണ് മൂത്രപ്പുരയിലും പാകിയിരിക്കുന്നത്.

പാര്‍ട്ടിയെ അപമാനിക്കാനാണ് ഈ നീക്കമെന്നാരോപിച്ച്‌ നേതാക്കള്‍ തെരുവില്‍ ഇറങ്ങിയിരുന്നു.ഇത്തരത്തിലുള്ള പ്രവര്‍ത്തനം ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതും ലജ്ജാകരവുമായ സംഭവമാണെന്ന് സമാജ്‌വാദി പാര്‍ട്ടി തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തെ ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയുടെ നിറങ്ങളെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണെന്നും സംഭവത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും പാര്‍ട്ടി അറിയിച്ചു. മാത്രമല്ല, സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നതിനുശേഷം പാര്‍ട്ടിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടിയുടെ ജില്ലാ അദ്ധ്യക്ഷന്‍ റാം നാഗിന സാഹ്നി പറഞ്ഞു.

അതേസമയം, മൂത്രപ്പുരയിലെ ടൈല്‍സിന്‍റെ നിറം വിവാദമായപ്പോള്‍ റെയില്‍വേ അത് നീക്കം ചെയ്തതതായാണ് റിപ്പോര്‍ട്ട്.
ഇതിനെതിരേ സമാജ് വാദി പാര്‍ട്ടി (എസ് പി ) പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തുകയും റെയില്‍വേ അഡീഷനല്‍ ജനറല്‍ മാനേജരെ കാണുകയും ചെയ്തതോടെയാണ് ടൈല്‍സ് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരുടെ നേതൃത്വത്തിലുള്ള സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് വിവരം പുറംലോകമറിഞ്ഞത്.