തിരുവനന്തപുരം: കൊറോണ രോഗമുക്തി നേടിയവരിൽ ശേഷം അസുഖങ്ങള്‍ കൂടുന്ന സാഹചര്യത്തിൽ ഇവർക്കായി ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ മാര്‍ഗരേഖയായി. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേര്‍ക്ക് ഗുരുതരമായ അസുഖങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പോസ്റ്റ് കൊറോണ ക്ലിനിക്കുകള്‍ തുടങ്ങും.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ അടക്കം ക്ലിനിക്കുകള്‍ ഉണ്ടാകും.ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് താലൂക്ക് ആശുപത്രികൾ, ജില്ലാ ജനറൽ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് റഫർ ചെയ്യും. വിദഗ്ധരായ ഡോക്ടർമാരുടെ സംഘത്തെ ഇവിടെ നിയോഗിക്കും. ഗുരുതരമായ പ്രശ്നങ്ങൾ ഉളളവർക്ക് കൊറോണ ആശുപത്രികളില്‍ ചികിത്സ നൽകും. ടെലിമെഡിസിൻ സംവിധാനം ഉപയോഗിച്ചും രോഗമുക്തർക്ക് ചികിത്സ തേടാം.
സാംക്രമിക രോഗങ്ങളുടെ ചുമതലയുളള ഡെപ്യൂട്ടി ഡിഎംഒമാരാണ് ജില്ലാതലങ്ങളിൽ പദ്ധതിയുടെ നോഡൽ ഓഫീസർമാർ. തളർച്ച, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, ഓർമക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് കൊറോണ മുക്തരിൽ ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. പലരിലും ഇത് ദീർഘകാലം നീണ്ടുനിൽക്കുന്നു. ചിലർക്ക് നേരത്തേ ഉള്ള രോഗങ്ങൾ ഗുരുതരമാകുന്നുമുണ്ട്.