തിരുവനന്തപുരം: ഡ്രിപ്പ് ഇട്ട് കിടക്കുകയാണ് ഭരണവും പാര്‍ട്ടിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും സമ്പൂര്‍ണ്ണമായ തകര്‍ച്ചയാണ് ഇന്ന് ജനങ്ങള്‍ കാണുന്നത്. നാലര വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കർ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് അഞ്ചാമത്തെ പ്രതിയായി നില്‍ക്കുകയാണ്.
സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറിയുടെ മകന് മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് ഇ. ഡി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി പ്രഖ്യാപിക്കുമെന്നാണ് കരുതിയത്. എന്നാല്‍ എവിടെ ആലു കിളിര്‍ത്താലും അത് തണലാണെന്ന് വിചാരിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്.
നാലര വര്‍ഷത്തെ പിണറായി വിജയന്റെ ഭരണത്തില്‍ സിപിഎം എന്ന പാര്‍ട്ടി ഇന്ന് ശരശയ്യയിലെത്തിയിരിക്കുകയാണ് . പാര്‍ട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്നതില്‍ മാത്രമാണ് തര്‍ക്കം. ഈ ദുര്‍ഗന്ധത്തെ സൗരഭ്യമായി ചിത്രീകരിച്ചുകൊണ്ടാണ് പിണറായി വിജയന് പത്ര സമ്മേളനം നടത്തിയത്.
ഇപ്പോള്‍ ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടി വച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിന്‍ അഴിമതിയിലും അവസാനം പിണറായി വിജയന് ചെയ്തത് ഇത് തന്നെയായിരുന്നു. അഴിമതിക്ക് നേതൃത്വം കൊടുക്കുകയും അഴിമതിയില്‍ പങ്കാളി ആവുകയും ചെയ്തിട്ട് അവസാനം ഉദ്യോഗസ്ഥന്മാരുടെ തലയിലേക്ക് മുഴുവന്‍ കെട്ടിവച്ച് രക്ഷപ്പെടുന്ന മുന്‍ വൈദ്യുതി മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോൾ നാലരവര്‍ഷക്കാലം തന്റെ ആജ്ഞകള്‍ അനുസരിച്ച് പ്രവര്‍ത്തിച്ച ശിവശങ്കറിന്റെ തലയില്‍ എല്ലാം കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.
ശിവശങ്കർ ചെയ്ത വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഞങ്ങള്‍ക്കാര്‍ക്കും ഉത്തരവാദിത്വമില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇരുപത്തിരണ്ട് തവണ കള്ളക്കടത്ത് നടത്തിയപ്പോഴും ശിവശങ്കറിന് അറിവുണ്ടായിരുന്നു, ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു എന്ന് ഇഡി പറയുന്നുണ്ട്. ശിവശങ്കറിന്റെ സഹായമെന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. സ്വര്‍ണ്ണക്കള്ളടത്ത് നടക്കുമ്പോള്‍ അതിന്റെ കടിഞ്ഞാണ്‍ മുഴുവന്‍ കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു. ഇതില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമില്ലേ.
ഒരു ഉദ്യേഗസ്ഥനെ ചാരി സര്‍ക്കാരിനെതിരെ യുദ്ധം നടത്തേണ്ട എന്നാണ് പറയുന്നത്. ശിവശങ്കറിനെ മുന്‍ നിര്‍ത്തി നടത്തിയ അഴിമതിയും തീവെട്ടിക്കൊള്ളകളും കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ. ഈ അഴിമതിയുടെയെല്ലാം ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് സ്ഥാപിച്ചുകൊണ്ടുള്ള യുദ്ധം യു ഡി എഫ് മുന്നോട്ട് കൊണ്ടുപോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഭരണത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ ജീര്‍ണ്ണത എത്രമാത്രമുണ്ടെന്ന് ലോകത്തിന് മനസിലായി. നമ്മുടെ നാട്ടിലെ ചെറുപ്പക്കാരുടെ ജീവിതം ഇല്ലാതാക്കുന്ന മയക്കു മരുന്ന് മാഫിയയുടെ കിംഗ് പിന് ആണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് എന്ന് പറഞ്ഞാല്‍ നമ്മള് എവിടെയാണ് എത്തി നില്‍ക്കുന്നത്. കേരളത്തിലെ യുവാക്കളെയും കുട്ടികളെയും വഴി തെറ്റിക്കുന്ന മാഫിയയുടെ പിന്നില്‍ കേരളത്തിലെ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്ന് പറയുമ്പോള്‍ ഈ പാര്‍ട്ടി എവിടെ നില്ക്കുന്നു എന്ന് മനസിലാകും.
ഇപ്പോള്‍ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മകനുമായി ബന്ധമില്ലെന്നാണ്. ഭരണത്തിൻ്റെ തണലിലാണ് ഇതെല്ലാം അരങ്ങേറുന്നത്. പാര്‍ട്ടിയുടെ പ്ളീനങ്ങളിലും പാര്‍ട്ടി കോണ്‍ഗ്രസുകളിലും എടുത്തിട്ടുള്ള തിരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഇതെല്ലാം. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുകയും ജീവിതം ഉഴിഞ്ഞ് വയ്ക്കുകയുംചെയ്ത സാധാരണ പ്രവര്‍ത്തകര്‍ ഇനിയെങ്കിലും ചിന്തിക്കണം. പാര്‍ട്ടിക്ക് വേണ്ടി ജീവന് ബലിയര്‍പ്പിച്ച രക്തസാക്ഷികളോടു ചെയ്യുന്ന അനീതിയല്ലേ ഇത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി ബാലകൃഷ്ണന് കാണിക്കുമെന്ന് നമ്മള് കരുതി. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്ക്കുന്ന ഒരു പിതാവായി അദ്ദേഹം നിലകൊള്ളുന്നത് കേരളീയ സമൂഹത്തിന് മുന്നില്‍ ആപ്തകരമായ പ്രവണതയാണ്. ഇനിയെങ്കിലും അദ്ദേഹം ആ സ്ഥാനം ഒഴിഞ്ഞ് മാതൃക കാട്ടണം.
യുഡിഎഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. നാളെ എല്ലാ വാര്‍ഡുകളിലും 10 പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രതിഷേധ പരിപാടി നടക്കും സ്പീക്ക് അപ്പ് കേരളയുടെ അഞ്ചാംഘട്ട പരിപാടിയാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.