ന്യൂഡെൽഹി: ജമ്മുകാഷ്മീരിലെ കുൽഗാം ജില്ലയിൽ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ദി റസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഏറ്റെടുത്തു. ലഷ്കർ ഇ ത്വയിബയുമായി ബന്ധമുള്ള ഭീകര സംഘടനയാണ് ടിആർഎഫ്.
കുൽഗാമിലെ വൈകെ പോരയിലായിരുന്നു സംഭവം. ആക്രമണത്തിൽ ബിജെപി യുവനേതാവ് ഉൾപ്പെടെ മൂന്ന് പാർട്ടി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.
കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രവർത്തകർക്കു നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിൽ പരിക്കേറ്റ ഇവരെ ഉടനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫിദ ഹുസൈൻ യാടു, ഉമർ റാഷീദ്, ഉമർ റംസാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാത്രിയാണ് കുൽഗാമിൽ ആക്രമണമുണ്ടായത്. ആക്രമണം നടന്നുവെന്ന് പൊലീസിന് സന്ദേശം ലഭിച്ചു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തെ അപലപിച്ച് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുല്ല രംഗത്തെത്തിയിരുന്നു. ഞെട്ടിക്കുന്ന വാർത്തയാണ് കുൽഗാമിൽ നിന്നുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും സംഭവത്തെ അപലപിച്ചു ട്വീറ്റ് ചെയ്തു.