അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരി എത്തി; അനുമതി ലഭിച്ചില്ല; കാത്തുനിന്ന് മടങ്ങി

ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിക്ക് അനുമതി ലഭിച്ചില്ല. അഭിഭാഷകരുമായെത്തിയ ബിനോയ് കോടിയേരി അര മണിക്കൂർ കാത്തു നിന്ന ശേഷം മടങ്ങിപോയി. വൈകിട്ടോടെയാണ് ബിനോയ് കോടിയേരിയും രണ്ട് അഭിഭാഷകരും ബിനീഷ് കോടിയേരിയെ സന്ദർശിക്കാനായി ബംഗളൂരുവിലെ സോണൽ ഓഫീസിൽ എൻഫഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിയത്. എന്നാൽ ഇ.ഡി ഉദ്യോഗസ്ഥർ സന്ദർശനാനുമതി കൊടുത്തില്ല.

അര മണിക്കൂറോളം ഇവർ ഇ.ഡി ഓഫീസിൽ കാത്തുനിന്ന ശേഷം മടങ്ങി. മാത്രമല്ല, നാല് ദിവസത്തെ കസ്റ്റഡിയിലാണ് ഇപ്പോൾ ബിനീഷ് കോടിയേരിയെ കോടതി വിട്ടിരിക്കുന്നത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അടുത്ത ബന്ധുക്കൾക്ക് അടക്കം കാണാൻ കഴിയുക. രാവിലെ 10 മണിയോടെയാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. രാവിലെ 8.30 ഓടു കൂടി ഇ.ഡി ഓഫീസിന് തൊട്ടടുത്തുള്ള വിൻസന്റ് ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്ന് ചോദ്യം ചെയ്യലിനായി എത്തിച്ചു. ഇപ്പോഴും ചോദ്യം ചെയ്യൽ തുടരുകയാണ്.