Home State അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയെന്ന് ഇഡി; ബിനീഷിന് സ്വന്തമായി ഉള്ളത് വീടും സ്ഥലവും മാത്രമെന്ന് രജിസ്ട്രഷൻ വകുപ്പ്

അനൂപിനെ നിയന്ത്രിച്ചിരുന്നത് ബിനീഷ് കോടിയേരിയെന്ന് ഇഡി; ബിനീഷിന് സ്വന്തമായി ഉള്ളത് വീടും സ്ഥലവും മാത്രമെന്ന് രജിസ്ട്രഷൻ വകുപ്പ്

0

കൊച്ചി: ബംഗളൂരുവിലെ ലഹരി ഇടപാട് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇഡി. ബെംഗളൂരുവിലെ അനൂപിന്‍റെ ഇടപാടുകള്‍ ബിനീഷാണ് കേരളത്തിലിരുന്ന് നിയന്ത്രിച്ചത്. അനൂപിന്‍റെ അറസ്റ്റിന് തൊട്ടുമുന്‍പും അനൂപ് ബിനീഷിനെ വിളിച്ചിരുന്നു.‌ ലഹരി ഇടപാടിനായി പണംവന്ന അക്കൗണ്ടുകള്‍ ബിനീഷിന്‍റെ അറിവിലുള്ളതാണ്.

ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ 4,5 വകുപ്പുകള്‍ ചുമത്തി. ഏഴു വര്‍ഷം വരെ തടവ് ലഭിച്ചേക്കാം. ചോദ്യം ചെയ്യലിനായി ബിനീഷിനെ വിൽസൺ ഗാർഡൻ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പില്‍ നിന്ന് ഇ.ഡി ഓഫിസിലെത്തിച്ചു. ലഹരി മരുന്ന് ഇടപാടിന് ഇറക്കിയ പണം എവിടുന്ന് വന്നു, അതിൽ ബിനീഷിന്‍റെ പങ്ക് എന്തെന്നാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്.

ബിനീഷിന്റെ നിർദേശത്തെ തുടർന്നാണ് 20 പേർ ലഹരി മരുന്ന് ഇടപാടിന് പണം മുടക്കിയതെന്ന് നേരത്തെ അറസ്റ്റിലായ അനൂപ് മുഹമ്മദ്‌ മൊഴി നൽകിയിരുന്നു. ഇതിലാണ് ആന്വേഷണ സംഘം കൂടുതൽ വിവരങ്ങൾ തേടുക. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.

അതിനിടെ ബിനീഷ് കോടിയേരിക്ക് സ്വന്തമായുള്ളത് തിരുവനന്തപുരത്തെ വീടും, കണ്ണുരിലെ സ്ഥലവും മാത്രമെന്ന് രജിസ്ട്രഷൻ വകുപ്പ്. മൂന്നു കമ്പനികളിൽ ഓഹരി ഉടമസ്ഥതയും ബാങ്ക് ബാലൻസും ഉണ്ടെന്ന് ബിനീഷ് അറിയിച്ചെങ്കിലും റജിസ്ട്രേഷൻ വകുപ്പിന്റെ പരിധിയിൽ വരുന്നില്ലെന്ന കാരണത്താൽ അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ല. ഇഡിയുടെ നിർദ്ദേശപ്രകാരമാണ് രജിസ്ട്രേഷൻ വകുപ്പ് റിപ്പോർട്ട് തയ്യാറാക്കി കൈമാറിയത്.

തിരുവനന്തപുരത്തെ മരുതംകുഴിയിലെ ഇരുനില വീടും സ്ഥലവും കണ്ണൂരിലെ ഭൂമിയും മാത്രമാണ് ബിനീഷ് കോടിയേരിയുടെ സ്വത്തുവകകളായി രജിസ്ട്രേഷൻ വകുപ്പ് ഇഡിക്ക് കൈമാറിയ റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. കണ്ണൂരിലെ ഭൂമി സ്വന്തം സമ്പാദ്യത്തിൽ നിന്നു വാങ്ങിയതല്ലെന്നും പൈതൃക സ്വത്തായി കിട്ടിയതാണെന്നും സൂചിപ്പിച്ചിട്ടുണ്ട്. ബിനീഷിന്റെ മാത്രം സ്വത്തുവകകളുടെ വിശദാംശങ്ങൾ ആരാഞ്ഞതിനാൽ ഭാര്യയുടെ പേരിലുള്ള ആസ്തികൾ ഇഡിക്ക് കൈമാറിയ റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടില്ല.

കൂടുതൽ ഷെയറുകളുള്ള മൂന്നു കമ്പനികളും ബാങ്ക് ബാലൻസും ഉണ്ടെന്നു ബിനീഷ് അറിയിച്ചിട്ടുണ്ടെങ്കിലും രജിസ്ട്രേഷൻ വകുപ്പിന്റെ അധികാര പരിധിയിൽ വരാത്തതിനാൽ ഉൾക്കൊള്ളിക്കാനാവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടി കാണിച്ചിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കും മുമ്പ് ബിനീഷിനോടു രജിസ്ട്രേഷൻ വകുപ്പ് വസ്തുവകകളുടെ വിശദാംശങ്ങൾ ആരാഞ്ഞിരുന്നു.

മുദ്രവെച്ച കവറിലാണ് രജിസ്ട്രേഷൻ വകുപ്പ് റിപ്പോർട്ട് കൈമാറിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യഘട്ട ചോദ്യം ചെയ്യലിനു ശേഷമാണ് സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനോട് ബിനീഷിന്റെ ആസ്തിവകകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ടത്. രജിസ്ട്രേഷൻ ഐജിക്കാണ് ഇഡി കത്ത് നൽകിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here