തിരുവനന്തപുരം: സ്വർണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിനു പിന്നാലെ സർക്കാരിനെതിരേ തലസ്ഥാന നഗരിയിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനിടയിൽ ചില പ്രവർത്തകർ സെക്രട്ടറിയേറ്റിന്റെ മതിൽ ചാടി മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. കെ.എസ്.ശബരീനാഥൻ എംഎൽഎയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത പോലീസ് കാവൽ നഗരപരിസരങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അതേസമയം കൊച്ചി ജില്ലാ സെക്ഷൻസ് കോടതി ഏഴ് ദിവസത്തേയ്ക്ക് ശിവശങ്കറെ ഇഡി കസ്റ്റഡിയിൽ വിട്ടു.