Home State തീരദേശത്തിൻ്റെ സമരനായകൻ ലാൽ കോയിൽ പറമ്പിൽ ഇനി ഓർമ്മകളിൽ

തീരദേശത്തിൻ്റെ സമരനായകൻ ലാൽ കോയിൽ പറമ്പിൽ ഇനി ഓർമ്മകളിൽ

0

ആലപ്പുഴ: എക്കാലവും മത്സ്യമേഖലയുടെ സമരമുഖമായിരുന്ന തീരദേശത്തിൻ്റെ സമരനായകൻ ലാൽ കോയിൽ പറമ്പിൽ (69) ഇനി ഓർമ്മകളിൽ. പകരക്കാരനില്ലാത്ത നിസ്വാർഥനായ ഒരു പൊതു പ്രവർത്തകനാണ് ലാലിൻ്റെ വേർപാടോടെ തീരദേശ ജനതയ്ക്ക് നഷ്ടമാകുന്നത്. ട്രോളിംഗ് നിരോധനം, മത്സ്യതൊഴിലാളികളുടെ മക്കൾക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യം, മത്സ്യതൊഴിലാളി പെൻഷൻ തുടങ്ങിയ നിരവധി അവകാശ പോരാട്ട സമരങ്ങളിൽ ഭരണകൂടങ്ങളെ വിറപ്പിച്ചു ലാൽ.

1985 മുതൽ 1988 വരെ  കേരള സ്വതന്ത്ര മൽസ്യതൊഴിലാളി ഫെഡറേഷൻ ആലപ്പുഴ ജില്ലാ സെക്രട്ടറി 1988 മുതൽ 1994 വരെ ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ്.  1995 മുതൽ 2018 വരെ കേരള പേഴ്സീൻ മൽസ്യതൊഴിലാളി യൂണിൻ പ്രസിഡൻ്റ്, സംസ്ഥാന സമരസമതി കൺവീനർ , കേരള കത്തോലിക്കാ യുവജനപ്രസ്ഥാന(കെസിവൈഎം) ത്തിൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ച ലാൽ കോയിൽപറമ്പിൽ മത്സ്യതൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായിരുന്നു.

1985-ൽ ഫെഡറേഷൻ സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ജയിൽ നിറയ്ക്കൽ സമരത്തെ തുടർന്ന് ജൂൺ 9 ന് ആലപ്പുഴ കളട്രേറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിച്ചു. 1993-ൽ കള്ളിക്കാട് ബോട്ട് ആങ്കറിംഗിനെതിരെ സമരം നയിച്ച് ബോട്ടുകൾ കത്തിച്ച കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഫെഡറേഷൻ്റെ സംസ്ഥാന പ്രസിഡൻ്റ് പദവി ഒഴിഞ്ഞ ശേഷം കൊച്ചിയിലെയും, മുനമ്പത്തെയും പേഴ്സീൻബോട്ടിലെ തൊഴിലാളികളെ സംഘടിപ്പിച്ച് ചരിത്രപരമായ സമരത്തിന് നേതൃത്വം കൊടുത്ത് തൊഴിലാളി മുതലാളി ഉടമ്പടയിൽ ഒപ്പ് വെയ്പ്പിച്ചത് ഈ മേഖലയിലെ തൊഴിലാളികൾക്ക് നേട്ടമായി.

കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹിക മണ്ഡങ്ങളിൽ നിറഞ്ഞ് നിന്ന ലാൽ 1994-ൽ  കെ ആർഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെഎസ്എസ് രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി. ചില രാഷ്ട്രീയ കാരണങ്ങളാൽ അജിതക്കും കെ വേണുവിനുമൊപ്പം ജെഎസ്എസിൽ നിന്നും രാജിവച്ച് തുടർന്ന് മത്സ്യമേഖലയിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ച ലാലിനെ 2001 ൽ അരൂർ നിയോജക മണ്ഡലത്തിലും 2004 പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലും ഇടതുപക്ഷ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നു.

മികച്ച നേതൃത്വ പാടവമുള്ള ലാൽ പ്രസംഗത്തിലും സംഘാടനത്തിലും മികവു പുലർത്തിയിരുന്നു. ജലം രക്ഷിക്കൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തി നാഷണൽ ഫിഷ് വർക്കേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ 1989 എപ്രിൽ ഇന്ത്യയുടെ കിഴക്കൻ തീരത്തുകൂടിയും, പടിഞ്ഞാറൻ തീരത്ത് കൂടിയും സംഘടിപ്പിക്കപ്പെട്ട, വെടിവയ്പ്പിൽ കാലാശിച്ച ചരിത്രപരമായ കന്യാകുമാരി മാർച്ചിനെ കേരളത്തിൽ നയിച്ചത് ലാലിൻ്റെ നേതൃത്വമായിരുന്നു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ഫെഡറേഷൻ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രിമാരായ എ കെ ആൻ്റണി, ഉമ്മൻ ചാണ്ടി എന്നിവരും അനുശോചനം രേഖപ്പെടുത്തി.

1951-ൽ അർത്തുങ്കൽ കോയിൽപറമ്പിൽ വർഗ്ഗീസ് ,ബാർബര ദമ്പത്തികളുടെ മകനായി ജനിച്ച ലാൽ ഏറെ വ്യത്യസ്തനായ നേതാവായിരുന്നു.

സംസ്കാരം നാളെ രാവിലെ 11.30 ന് (വെള്ളിയാഴ്ച്ച) അർത്തുങ്കൽ സെൻ്റ് ആഡ്രൂസ് ബസിലിക്കയിൽ.
ഭാര്യ: മിനി ലാൽ (അദ്ധ്യാപിക, സെൻറ് ഫ്രാൻസിസ് അസ്സീസി ഹൈസ്കൂൾ, അർത്തുങ്കൽ ), മക്കൾ: നിധിയ ലാൽ, നിധിൻ ലാൽ, മരുമകൻ: മിഥുൻ ജാക്സൺ.

LEAVE A REPLY

Please enter your comment!
Please enter your name here