തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വെക്കണം എന്ന് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതോടെ നിരവധി അഴിമതിക്കേസുകളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് മനസ്സിലായിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനാൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും രാജിവെക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശിവശങ്കർ ഒരു രോഗലക്ഷണം മാത്രമാണ്, രോഗം മുഖ്യമന്ത്രിയാണ്. സ്പ്രിംഗ്ളർ മുതലുള്ള കാര്യങ്ങൾ പ്രതിപക്ഷം പറഞ്ഞപ്പോൾ ഞങ്ങളെ പരിഹസിച്ചു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് ശിവശങ്കർ ചെയ്തുകൂട്ടിയ അഴിമതികൾ ഇനിയും ഓരോന്നായി പുറത്തുവരാനുണ്ട്.
കേരള ജനതയുടെ മുന്നിൽ ഒരു ന്യായീകരണവും പറയാൻ ഇനി മുഖ്യമന്ത്രിക്കില്ല. ശിവശങ്കറിനെ തുടക്കം മുതൽ ന്യായീകരിച്ചത് മുഖ്യമന്ത്രിയായിരുന്നു. എല്ലാ അഴിമതിക്കേസിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് തുടക്കമുണ്ടായിട്ടുള്ളത്. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാനുള്ള എല്ലാനീക്കങ്ങളും നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഇനിയും നാണം കെട്ട് അധികാരത്തിൽ പിടിച്ചുതൂങ്ങാതെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിയമത്തിന് കീഴടങ്ങണം.
പ്രതിപക്ഷം കേരളത്തിൽ ഉന്നയിച്ച എല്ല കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ജനാധിപത്യ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ അപമാനിതനായ ഒരു മുഖ്യമന്ത്രിയിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.