കൊച്ചി: നടൻ ദിലീപ് പ്രതിയായ ലൈംഗിക ആക്രമണ കേസിൽ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട്, ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയിൽ. പ്രതിഭാഗം അഭിഭാഷകൻ മോശമായി പെരുമാറിയപ്പോൾ വിചാരണക്കോടതി ഇടപെട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. മൊഴി രേഖപ്പെടുത്തുന്നതിൽ കോടതിക്കു വീഴ്ചയുണ്ടായതായും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്.
വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് നടിയുടെ ഹർജി. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചത്.
കേസിൽ നടൻ ദീലീപ് അടക്കമുള്ളവരുടെ വിചാരണ നടപടികൾ മാറ്റിവെക്കണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കേസ് മറ്റൊരു കോടതിയിലേക്കു മാറ്റുന്നതിനായി ട്രാൻസ്ഫർ പെറ്റീഷൻ ഫയൽ ചെയ്യുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കോടതി പ്രോസിക്യൂഷനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. ഇത് വേദനാജനകമാണെന്നും പ്രോസിക്യൂഷൻ വിചാരണക്കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു.
കേസിൽ നടൻ ദീലീപ് എട്ടാം പ്രതിയാണ്. പൾസർ സുനിയാണ് കേസിൽ ഒന്നാംപ്രതി. കേസിലെ സാക്ഷികളെ പ്രധാനപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.