രാഷ്ട്രീയക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച കാർഷിക നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കർഷക സംഘടനകൾ

ന്യൂഡെല്‍ഹി: രാഷ്ട്രീയക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച വിവാദമായ കാർഷിക നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ. നവംബര്‍ അഞ്ചിന് 500-ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക റോഡ് തടയല്‍ പ്രക്ഷോഭം നടത്തും. സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 26നും 27നും ഡല്‍ഹിയിലേക്ക് മാര്‍ച്ച്‌ നടത്താന്‍ തീരുമാനിച്ചതിന് മുന്നോടിയായാണ് പ്രക്ഷോഭം.

കാര്‍ഷിക നിയമങ്ങള്‍ക്ക് പുറമെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം ഉയരും. ഭാരതീയ കിസാന്‍ യൂണിയന്‍, ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് മാര്‍ച്ച്‌.

ദില്ലി ചലോ മാര്‍ച്ചില്‍ പഞ്ചാബില്‍ നിന്ന് മാത്രം 40,000-ത്തില്‍ അധികം കര്‍ഷകര്‍ പങ്കെടുക്കുമെന്ന് കരുതുന്നതായി നേതാക്കന്‍മാര്‍ പറഞ്ഞു. പഞ്ചാബില്‍ ചരക്ക് ട്രെയിനുകള്‍ ഉള്‍പ്പെടെ കേന്ദ്ര റെയില്‍വേ മന്ത്രാലയം നിര്‍ത്തലാക്കിയത് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

റെയില്‍പാളത്തിലുള്ള കര്‍ഷകരുടെ പ്രതിഷേധം മുഴുവനായി അവസാനിപ്പിച്ചാല്‍ മാത്രമേ ചരക്ക് ട്രെയിനുകള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ സര്‍വിസ് നടത്തുവെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു.

‘ഒക്ടോബര്‍ 22-ഓടെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ചിരുന്നു. അമൃത്സറിന് സമീപം മാത്രമാണ് ഇപ്പോള്‍ ചില പ്രതിഷേധക്കാര്‍ പാസഞ്ചര്‍ ട്രെയിനുകളും പവര്‍ പ്ലാന്‍റുകളിലേക്കുള്ള ട്രെയിനുകളും തടയുന്നത്. ചരക്ക് ട്രയിനുകള്‍ എത്താതായതോടെ സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വളവും മറ്റു ലഭിക്കാതെയായി. അതിനാലാണ് റെയില്‍റോക്കോ സമരം അവസാനിപ്പിച്ചത്.

എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് ചീത്തപ്പേര് നല്‍കാനാണ് ബിജെപിയുടെ ശ്രമം. ഇതിലൂടെ പഞ്ചാബിലെ ജനങ്ങളെയും കര്‍ഷകരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.’- ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവും പഞ്ചാബില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന വ്യക്തിയുമായ ദര്‍ശന്‍ പാല്‍ പറഞ്ഞു.

പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനായി വി.എം. സിങ്, ബല്‍ബീര്‍ സിങ് രാജേവാള്‍, ഗുര്‍നാം സിങ്, രാജു ഷെട്ടി, യോഗേന്ദ്ര യാദവ് തുടങ്ങിയ നേതാക്കളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.