ന്യൂഡെൽഹി: ഭീകരവിരുദ്ധ നിയമപ്രകാരം ഭീകര സംഘടനകളിൽ നിരീക്ഷണത്തിലുള്ള 18 പേരെ ഉൾപ്പെടുത്തി പട്ടിക പുറത്തിറക്കി. പുതിയ യുഎപിഎ പ്രകാരമാണ് നടപടി. സർ ഹിസ്ബുൽ’ മുജാഹിദ്ദീൻ മേധാവി സെയ്യിദ് സലാഹുദ്ദീൻ, ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകരായ ഭട്കൽ സഹോദരന്മാർ (റിയാസ് ഇസ്മയിൽ ഷാബൻദ്രി, മുഹമ്മദ് ഇഖ്ബാൽ) എന്നിവർ ഉൾപ്പെടെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
നേരത്തേ സംഘടനകളെ മാത്രമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, 2019ൽ നിയമം ഭേദഗതി ചെയ്തതോടെ വ്യക്തികളെയും ഉൾപ്പെടുത്താമെന്നായി.
പട്ടികയിൽ ഉൾപ്പെട്ടവർ: ലശ്കറെ ത്വയ്യിബ കമാൻഡർ സാജിദ് മിർ (മുംബൈ ഭീകരാക്രമണത്തിൻ്റെ പ്രധാന സൂത്രധാരകരിൽ ഒരാൾ), യൂസുഫ് മുസമ്മിൽ (മുംബൈ ഭീകരാക്രമണത്തിലെ കുറ്റാരോപിതൻ), അബ്ദുറഹ്മാൻ മക്കി (ലശ്കർ തലവൻ ഹാഫിസ് സഈദിൻ്റെ ബന്ധുവും സംഘടനയുടെ രാഷ്ട്രീയ, വിദേശകാര്യ തലവനും), അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിൻ്റെ അടുത്ത ആളുകളായ ഛോട്ടാ ഷക്കീൽ, മുഹമ്മദ് അനീസ് ഷെയ്ഖ്, ഇബ്രാഹിം മേമൻ എന്ന ടൈഗർ മേമൻ, ജാവേദ് ചിക്ന, പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷാഹിദ് മെഹമൂദ് റഹ്മത്തുല്ല (ലശ്കർ അനുബന്ധ സംഘടനയായ എഫ്.ഐ.എഫിക്കൻ്റെ ഉപമേധാവി), പാക് ഭീകരൻ ഫർഹത്തുല്ല ഗോറി എന്ന അബു സൂഫിയാൻ (2002ലെ അക്ഷർധാം ക്ഷേത്ര ആക്രമണത്തിലെ പ്രതി).
ജയ്ശെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിൻ്റെ ബന്ധുക്കളായ അബ്ദുൽ റഊഫ് അസ്ഗർ, ഇബ്രാഹിം അത്തർ, യൂസുഫ് അസ്ഗർ (എല്ലാവരും 1999ലെ എയർഇന്ത്യ വിമാനം റാഞ്ചിയ കേസിൽ ഉൾപ്പെട്ടവർ. അസ്ഗർ പാർലമെൻറ് ആക്രമണത്തിലെയും സൂത്രധാരകരിൽ ഒരാൾ), ഗുലാം നബി ഖാൻ (ഇന്ത്യയിലെ ഭീകര പ്രവർത്തനങ്ങൾക്ക് പണം എത്തിക്കുന്ന പ്രധാനി), പാകിസ്താനിലെ സഫർ ഹുസൈൻ ഭട്ട് (ഹിസ്ബുൽ മുജാഹിദ്ദീനുവേണ്ടി ധനസമാഹരണം നടത്തുന്നയാൾ).