കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി മോഷണം പതിവാകുന്നു. ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളിൽ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. വൈദ്യുത ബോർഡ് ചീഫ് വിജിലൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ആന്റി പവർ തെഫ്റ്റ് സ്ക്വാഡാണ് പരിശോധന നടത്തുന്നത്. വൈദ്യുതി മോഷണത്തിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് മലപ്പുറം ജില്ലയിലാണ്. വീടു നിർമാണ സമയത്ത് തന്നെ വൈദ്യുതി മോഷ്ടിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്ത നിലയിൽ ചുമരുകൾക്കുള്ളിലാണ് വൈദ്യുതി ചോർത്താനുള്ള കുതന്ത്രം. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 148 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. മലപ്പുറം ജില്ലയിൽ 35, കാസർകോട് 27, എറണാകുളം 22, കോഴിക്കോട് 14 എന്നിങ്ങനെയാണ് കണക്ക്. പിഴ ചുമത്തിയത് രണ്ടു കോടി 29 ലക്ഷത്തി മുപ്പത്തി അയ്യായിരത്തി 435 രൂപയും.
വൈദ്യുതി മീറ്ററിൽ എത്തുന്നതിനു മുൻപ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിക്കുന്നവരും മീറ്റർ കവർ ഇളക്കി മാറ്റി വൈദ്യുതി മോഷ്ടിക്കുന്നവരുമുണ്ട്. വരും ദിവസങ്ങളിലും പരിശാധന കർശനമാക്കാനാണ് കെഎസ്ഇബി തീരുമാനം.