തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കെഎസ്ആർടിസി മിന്നല്‍പണിമുടക്കിൽ നടപടിയെടുക്കാനാകാതെ മോട്ടോര്‍വാഹനവകുപ്പ്. ഏഴുമാസം കഴിഞ്ഞു സംഭവം നടന്നിട്ട്. 90 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും കെഎസ്ആർടിസിയുടെ എതിർപ്പ് കാരണം നിര്‍ത്തിവച്ചു.
വിശദമായ അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. സ്വകാര്യ ബസുകളുമായുള്ള തര്‍ക്കത്തിന്റ പേരില്‍, സിറ്റി ഡിപ്പോ മേധാവിയെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച് നാലിന് കെഎസ്ആർടിസി മിന്നല്‍ പണിമുടക്ക്.
തമ്പാനൂരിലും കിഴക്കേകോട്ടയിലും ബസുകള്‍ റോഡില്‍ അലക്ഷ്യമായി നിര്‍ത്തിയിട്ടതോടെ നാലുമണിക്കൂറോളം നഗരം ഗതാഗതകുരുക്കിലായി. നഗരത്തിലുണ്ടായ ഗതാഗതകുരുക്കിൽ ഒരാൾ ചികിൽസ കിട്ടാതെ മരിക്കുകയും ചെയ്തതോടെ സ്ഥിതി സങ്കീർണമായി. പൊലീസ് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ഒന്‍പത് ഡിപ്പോകളിലെ 90 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പ് തീരുമാനിച്ചു. സിറ്റി ഡിപ്പോയിലെ മാത്രം 32 പേര്‍. ആർടി ഓഫീസിലെത്തി ലൈസന്‍സ് തിരിച്ചുനല്‍കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ ആരും ലൈസന്‍സ് നല്‍കേണ്ടെന്നായിരുന്നു കെഎസ്ആർടിസിയുടെ തീരുമാനം. പകരം വിശദീകരണം തപാല്‍ വഴി മോട്ടോര്‍ വാഹനവകുപ്പിന് അയച്ചുകൊടുത്തു. ഇതിന് പുറമെ ഡ്രൈവര്‍മാര്‍ക്കെതിരായ നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എം.ഡി ആര്‍ ടി ഒയ്ക്ക് നേരിട്ട് കത്ത് നല്‍കി.
സസ്പെൻഡ് ചെയ്താന്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുമെന്നും സര്‍വീസ് മുടങ്ങുമെന്നുമാണ് കത്തിലെ പരാമര്‍ശം. ഇതോടെ മോട്ടോര്‍വാഹനവകുപ്പും ആശയക്കുഴപ്പത്തിലായി. പണിമുടക്കില്‍ ബസ് കിട്ടാതെ കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. നടുറോഡില്‍ ബസുകള്‍ നിര്‍ത്തിയിട്ടതും യഥാസമയം ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെടാതിരുന്നതുമാണ് സ്ഥിതി സങ്കീര്‍ണമാക്കിയതെന്നായിരുന്നു മനുഷ്യാവകാശ കമ്മീഷന്റ കണ്ടെത്തല്‍.