Home State സർക്കാർ വേട്ടക്കാരനൊപ്പമോ? ; നീതി തേടി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നിരാഹാര സമരം തുടങ്ങി

സർക്കാർ വേട്ടക്കാരനൊപ്പമോ? ; നീതി തേടി വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നിരാഹാര സമരം തുടങ്ങി

0

പാലക്കാട്: അധികാരികളുടെ പൊയ്മുഖത്തിനെതിരേ സമൂഹ മനസാക്ഷി ഉണർത്താനും നീതിക്കുമായി വാളയാറില്‍ പീഡനത്തിനിരയായി മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കള്‍ നിരാഹാര സമരം തുടങ്ങി. സംഭവത്തിലെ പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോകോടതിയുടെ വിധി വന്നിട്ട് ഒരുവര്‍ഷം പിന്നിടുമ്പോഴാണ് നീതി തേടി കുടുംബം നിരാഹാര സമരം തുടങ്ങിയത്.

ഇന്ന് മുതല്‍ ഏഴുദിവസം സ്വന്തം വീടിന് മുന്നില്‍ നിരാഹാരമിരിക്കുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ പ്രതികളായ കേസില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15 നും 25 നുമായാണ് പാലക്കാട് പോക്സോ കോടതി നാലു പേരെ വെറുതെവിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തിയതാണെന്ന രൂക്ഷ വിമർശവുമായി നിരവധി ആളുകൾ പ്രതിഷേധിക്കുക ഉണ്ടായി. പ്രതികളില്‍ ചിലര്‍ക്ക് അരിവാള്‍ പാര്‍ട്ടിക്കാരുമായി ബന്ധമുണ്ടെന്ന അമ്മയുടെ വാക്കുകള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഒരേപോലെ പ്രതിരോധത്തിലാക്കിയിരുന്നു.

പിന്നീട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കെപിഎംഎസ് നേതാവ് ഇടപെട്ട് മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ചതും കാഴ്ചയായി. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന വാക്കുകേട്ട മാതാപിതാക്കള്‍ ഇപ്പോഴും നീതിക്കുവേണ്ടി കാത്തിരിക്കുകയാണ്. സര്‍ക്കാരും മാതാപിതാക്കള്‍ക്കുവേണ്ടി ചില സംഘടനകളും വ്യക്തികളുമൊക്കെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികളുടെ അറസ്റ്റ് വീണ്ടും രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

ഇനി നവംബര്‍ ഒന്‍പതിന് കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കും. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് നിലനിൽക്കെ, അന്വേഷണ മേധാവിയായ ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നൽകിയത് അട്ടിമറിയായാണ് മാതാപിതാക്കൾ കാണുന്നത്.

ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്സ് ഫോറം എന്ന സംഘടന നിയമസഹായത്തിനുണ്ട്. 13 വയസുകാരിയെ ജനുവരി 13നും ഒൻപതുകാരിയായ ഇളയ സഹോദരിയെ മാര്‍ച്ച് നാലിനുമാണ് തൂങ്ങിമരിച്ചതായി കണ്ടത്. പീഡനത്തിനിരയായ കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നായിരുന്നു കുറ്റപത്രം.

LEAVE A REPLY

Please enter your comment!
Please enter your name here