ഓയൂര്‍: ക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്ന് നിയമം നിലനിൽക്കെ അക്കാവിള ക്വാറിയിൽ സ്ഫോടനത്തെ തുടർന്ന് വലിയ പാറക്കഷണം സമീപത്തെ വീട്ട് മുറ്റത്തേക്ക് തെറിച്ച് വീണു. വെളിയം മാലയില്‍ കമല്‍ വിഹാറില്‍ ഫിറോസ്കുമാറിന്റെ വീട്ടുമുറ്റത്താണ് വലിയ പാറക്കഷണങ്ങള്‍ പതിച്ചത്.
ആക്കാവിള ക്വാറിയില്‍ തീവ്രത കൂടിയ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറഖനനം മൂലം സമീപത്തെ വീടുകള്‍ക്ക് നാശം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. സമീപവീടുകളുടെ ഭിത്തിക്ക് നാശവും സംഭവിച്ചു. കുട്ടികള്‍ ഓണ്‍ലൈനില്‍ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് ഉഗ്ര ശബ്ദത്തില്‍ പാറക്കഷണങ്ങള്‍ പതിച്ചത്.
നേരത്തെ ഉടമകള്‍ ക്വാറിക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുവേണ്ടി അനുമതിപത്രം വാങ്ങുന്നതിന് വീട്ടുകാരില്‍ നിന്ന് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവില്ലെന്ന രീതിയില്‍ ഒപ്പിട്ടുവാങ്ങിയിരുന്നു.
അതിന്റെ ബലത്തിലാണ് ലൈസന്‍സ് എടുത്തതും ഖനനം നടത്തുന്നതും. ഉഗ്ര സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതുമൂലം സമീത്തെ വീടുകളുടെ ഭിത്തികള്‍ പൊട്ടി നിലം പൊത്താവുന്ന അവസ്ഥയിലാണ്.
ഇതിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു പ്രദേശവാസികള്‍ അധികൃതർക്കും കലക്ടര്‍ക്കും നേരിട്ട് പരാതി നല്‍കാനും തീരുമാനിച്ചു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കുന്നത്.