ബലാല്‍സംഗശ്രമം ചെറുത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ ബലാല്‍സംഗ ശ്രമത്തെ എതിര്‍ത്ത പെണ്‍കുട്ടിയെ വെടിവെച്ചു കൊന്നു. ഫിറോസാബാദിലെ പ്രേംനഗറിലാണ് സംഭവം. 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ടത്.

പീഡനത്തെ എതിര്‍ത്ത വിദ്യാര്‍ത്ഥിനിയെ അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൊലപ്പെടുത്തുകയായിരുന്നു. അക്രമി സംഘത്തില്‍ മൂന്നു പേരുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് പറഞ്ഞു.

മനീഷ് യാദവ്, ശിവ്പാല്‍ യാദവ്, ഗൗരവ് ചാക് എന്നിവരാണ് അക്രമത്തിന് പിന്നിലെന്നാണ് പിതാവ് പൊലീസിന് നല്‍കിയ മൊഴി. കഴിഞ്ഞദിവസം കുട്ടി സ്‌കൂള്‍ വിട്ടു വീട്ടിലേക്ക് വരുന്നവഴി പ്രതികള്‍ തടഞ്ഞു നിര്‍ത്തുകയും മോശമായി പെരുമാറുകയുമായിരുന്നു.

പെണ്‍കുട്ടി ഇതിനോട് ശക്തമായി പ്രതികരിച്ചു. ഈ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതികള്‍ വീട്ടില്‍ കയറി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ അജയ് ഖാതിക് പറഞ്ഞു.

സംഭവത്തില്‍ റസല്‍പൂര്‍ പൊലീസ് കേസെടുത്തതായും, അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും ഫിറോസാബാദ് എസ്എസ്പി സച്ചിന്ദ് കുമാര്‍ പട്ടേല്‍ പറഞ്ഞു. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും എസ്എസ്പി അറിയിച്ചു.