വില കുതിച്ചുയരുന്നു; സവാളയിൽ ഏറ്റുമുട്ടി കണ്ണീരൊഴുക്കി മന്ത്രി തോമസ് ഐസക്കും വിടി ബൽറാമും

തിരുവനന്തപുരം: സവാള വില കുതിച്ചുയരുമ്പോൾ വിഷയത്തിൽ ഏറ്റുമുട്ടി കണ്ണീരൊഴുക്കി ധനകാര്യ മന്ത്രി തോമസ് ഐസക്കും. സംസ്ഥാന സര്‍ക്കാരിന്റെ സവാള വില നിയന്ത്രിക്കാനുള്ള ഇടപെടലിനെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനെതിരെയാണ് പതിവു വാദഗതികളുമായി ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തിയത്.

വില നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 75 ടണ്‍ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലക്ക് വില്‍ക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍. 75 ടണ്‍ സവാള വാങ്ങിയാല്‍ ഒരു വാര്‍ഡില്‍ മൂന്ന് കിലോ മാത്രമാണ് ലഭ്യമാകുക എന്നതായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം. ഒരു ആഴ്ചയിലേക്ക് ഒരു വാര്‍ഡിന് തന്നെ ഏതാണ്ട് ഒരു ടണ്‍ ഉള്ളി ആവശ്യമായി വരും. കേരളത്തിന് മൊത്തമായി എടുത്താല്‍ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടണ്‍ വേണം. ഈ സ്ഥാനത്തേക്കാണ് 75 ടണ്‍ സവാള കൊണ്ടുവന്ന് സംസ്ഥാന സര്‍ക്കാറിന്റെ പ്രഹസനമെന്ന് എംഎല്‍എ വാദിച്ചത്.

മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. ബിഎക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ ആരോപണത്തിന്റെ വിഡ്ഢിത്തം അവര്‍ വിശദീകരിച്ചുതരുമെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ആഴ്ചതോറും 25000 ടണ്‍ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തില്‍ നിന്നും പഠിച്ചോളൂവെന്നും മന്ത്രി കളിയാക്കുന്നു. എംഎല്‍എയുടെ പേര് എടുത്തുപറയാതെയായിരുന്നു ധനമന്ത്രിയുടെ മറുപടി.

വി ടി ബല്‍റാമിന്റെ വാദം

75 ടണ്‍ സവാള വാങ്ങിയാല്‍ ഒരു വാര്‍ഡില്‍ മൂന്ന് കിലോ മാത്രമാണ് ലഭ്യമാകുക. ഒരു ആഴ്ചയിലേക്ക് ഒരു വാര്‍ഡിന് തന്നെ ഏതാണ്ട് ഒരു ടണ്‍ ഉള്ളി ആവശ്യമായി വരും. കേരളത്തിന് മൊത്തമായി എടുത്താല്‍ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടണ്‍ വേണം. ഈ സ്ഥാനത്തേക്കാണ് 75 ടണ്‍ സവാള കൊണ്ടുവരുന്നത്. അതായത് മാര്‍ക്കറ്റ് ഡിമാന്‍ഡിന്റെ വെറും 0.3%. ബാക്കി 99.7% വും കരിഞ്ചന്തക്കാരുടെ കയ്യില്‍. ഒരു പഞ്ചായത്ത് പ്രസിഡന്റ് സ്വന്തം പഞ്ചായത്തിലേക്ക് ഈ സാഹചര്യത്തില്‍ 75 ടണ്‍ ഉള്ളി കൊണ്ടുവന്ന് വിലകുറച്ച് വില്‍ക്കാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു വലിയ ഇടപെടലാണ്. എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന ഒരു സര്‍ക്കാരിന് ഇത്ര മാത്രമാണ് ചെയ്യാന്‍ കഴിയുന്നത് എങ്കില്‍ അത് ഒരു ഇടപെടലേ അല്ല, കടലില്‍ കായം കലക്കുന്ന പ്രഹസനമാണ്.

മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

ബിഎക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ എംഎല്‍എയുടെ ആരോപണത്തിന്റെ വിഡ്ഢിത്തം അവര്‍ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാര്‍ജിനല്‍ ഡിമാന്റും മാര്‍ജിനല്‍ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കര്‍വിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. 75 ടണ്ണില്‍ ഇറക്കുമതി നിര്‍ത്തില്ല.

കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തം വിളമ്പരുത്. ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാണ്. 7-10 ശതമാനം വീതം ചില്ലറ ഭക്ഷ്യവില രാജ്യത്ത് ഉയരുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാന്‍ കഴിയാതെ പോയത് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലാണ്.

കമ്പോള ഇടപെടല്‍ എന്നു പറഞ്ഞാല്‍ നാട്ടില്‍ ആവശ്യമുള്ള മുഴുവന്‍ ഭക്ഷ്യസാധനങ്ങളും സര്‍ക്കാര്‍ നേരിട്ടു വാങ്ങി നല്‍കല്‍ അല്ല. വില താഴ്ത്താന്‍ മാര്‍ജിനിലുള്ള ഇടപെടലാണ്. കിറ്റ് വിതരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നത് സര്‍ക്കാറിന്റെ ഇടപെടലാണ്. ആഴ്ചതോറും 25000 ടണ്‍ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തില്‍ നിന്നും പഠിച്ചോളൂ.

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സവാളയുടെ രൂക്ഷമായ വിലക്കയറ്റം തടയാനുള്ള ഒരു സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണിത്! മാധ്യമങ്ങളിലൂടെ മന്ത്രി അഭിമാനപൂര്‍വ്വം പ്രസ്താവിക്കുന്ന ഗംഭീര മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍. ചില കണക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് കണ്ണ് തള്ളിയേക്കാം. എന്നാല്‍ വിഷയത്തിന്റെ വ്യാപ്തിയും ഗൗരവ സ്വഭാവവും കൂടി മനസ്സില്‍ വച്ച് വേണം ഈ കണക്കുകളെ പരിശോധിക്കാന്‍. ഇവിടെ സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന 75 ടണ്‍ ഉള്ളി എന്നു പറഞ്ഞാല്‍ അത് വെറും 75,000 കിലോ മാത്രമാണ്. അതായത് ആയിരത്തോളം പഞ്ചായത്തുള്ള കേരളത്തില്‍ ഒരു പഞ്ചായത്തിലേക്ക് ശരാശരി 75 കിലോ ഉള്ളി! 25,000 ഓളം വാര്‍ഡുകളുള്ളതില്‍ ഒരു വാര്‍ഡിലേക്ക് ശരാശരി 3 കിലോ ഉള്ളി

ഒരു വാര്‍ഡിലുള്ളത് ഏതാണ്ട് 1500-2000 ജനസംഖ്യയാണ്. 500-600 വീടുകള്‍ മിനിമം ഉണ്ടാവും. ചെറിയ ഒരു കുടുംബത്തിലേക്ക് ഒരു കിലോ ഉള്ളി വാങ്ങിയാല്‍ നാലോ അഞ്ചോ ദിവസത്തേക്ക്, പരമാവധി ഒരാഴ്ചത്തേക്ക് ഉണ്ടാകും. ഹോട്ടലുകളുടേയും മറ്റും ആവശ്യം വേറെ. അതായത് ഒരു ആഴ്ചയിലേക്ക് ഒരു ഗ്രാമ പഞ്ചായത്ത് വാര്‍ഡിന് തന്നെ ഏതാണ്ട് ഒരു ടണ്‍ ഉള്ളി ആവശ്യമായി വരും. കേരളത്തിന് മൊത്തമായി എടുത്താല്‍ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടണ്‍ വേണം. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വരുന്നത്! അതായത് മാര്‍ക്കറ്റ് ഡിമാന്‍ഡിന്റെ വെറും 0.3%. ബാക്കി 99.7% വും കരിഞ്ചന്തക്കാരുടെ കയ്യില്‍.

മന്ത്രിമാരെപ്പോലെ വലിയ ആളുകളുടെ അവകാശവാദങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കുമ്പോള്‍ അവരിലര്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിന്റെ സ്‌കെയില്‍ കൂടി ഒന്നു പരിശോധിക്കാന്‍ ദയവായി തയ്യാറാവണം. ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്വന്തം പഞ്ചായത്തിലേക്ക് ഈ സാഹചര്യത്തില്‍ 75 ടണ്‍ ഉള്ളി കൊണ്ടുവന്ന് വിലകുറച്ച് വില്‍ക്കാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു വലിയ ഇടപെടലാണ്. (ഇത് പഞ്ചായത്തിന്റേയോ പ്രാദേശിക ജനപ്രതിനിധികളുടേയോ തലത്തില്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല എന്നത് വേറെ കാര്യം). എന്നാല്‍ സംസ്ഥാനം ഭരിക്കുന്ന ഒരു സര്‍ക്കാരിന് ഇത്ര മാത്രമാണ് ചെയ്യാന്‍ കഴിയുന്നത് എങ്കില്‍ അത് ഒരു ഇടപെടലേ അല്ല, കടലില്‍ കായം കലക്കുന്ന പ്രഹസനം മാത്രമാണ്.

ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സവാള വിലക്കയറ്റം തടയാന്‍ 75 ടണ്‍ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലയ്ക്ക് വില്‍ക്കുന്നൂവെന്ന് കൃഷി മന്ത്രിയും പൊതുവിതരണ വകുപ്പ് മന്ത്രിയും പറഞ്ഞതിനെ ചിലര്‍ കളിയാക്കുന്നത് വായിച്ചു. 75 ടണ്‍ സവാള എന്നു പറഞ്ഞാല്‍ അത് 75000 കിലോഗ്രാം മാത്രമാണ്. അതായത് ഒരു പഞ്ചായത്തിന് ശരാശരി 75 കിലോ. ഒരു വാര്‍ഡിന് ചുരുങ്ങിയത് ഒരു ടണ്‍ സവാള ആവശ്യമായി വരുമത്രേ. എന്നുവച്ചാല്‍ ഒരാഴ്ചത്തേയ്ക്ക് 25000 ടണ്‍. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വരുന്നത്. അതായത് മാര്‍ക്കറ്റ് ഡിമാന്റിന്റെ വെറും 0.3 ശതമാനം. ബാക്കി 99.7 ശതമാനം കരിഞ്ചന്തക്കാരുടെ കൈയ്യില്‍. ഇങ്ങനെ പോകുന്നു സാമ്പത്തിക ശാസ്ത്ര വിശകലനം.

ബിഎയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ മേല്‍പ്പറഞ്ഞതിന്റെ വിഡ്ഢിത്തം അവര്‍ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാര്‍ജിനല്‍ ഡിമാന്റും മാര്‍ജിനല്‍ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കര്‍വിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. ആര് പറഞ്ഞു ഒരു പ്രാവശ്യം 75 ടണ്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സവാള വാങ്ങല്‍ നിര്‍ത്തുമെന്ന്?

കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തം വിളമ്പല്ലേ. ഇന്ത്യയില്‍ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാണ്. 7 10 ശതമാനം വീതം ചില്ലറ ഭക്ഷ്യവില ഉയരുന്നുണ്ട്. പക്ഷെ, കേരളത്തില്‍ എന്തുകൊണ്ട് ഈ കഴിഞ്ഞ 5 വര്‍ഷക്കാലത്തിനിടയില്‍ ഒരിക്കല്‍പ്പോലും പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാന്‍ കഴിയാതെ പോയി എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ മുഖ്യകാരണം ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലാണ്. കേരളത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ സിവില്‍ സപ്ലൈസ് വാങ്ങിക്കൊടുത്തതു കൊണ്ടല്ലല്ലോ. കമ്പോള ഇടപെടല്‍ എന്നു പറഞ്ഞാല്‍ നാട്ടില്‍ ആവശ്യമുള്ള മുഴുവന്‍ ഭക്ഷ്യസാധനങ്ങളും സര്‍ക്കാര്‍ നേരിട്ടു വാങ്ങി നല്‍കല്‍ അല്ല. വില താഴ്ത്താന്‍ മാര്‍ജിനിലുള്ള ഇടപെടലാണ്.

തൊഴിലും വരുമാനവും ഒന്നും ഇല്ലാത്ത ഇക്കാലത്ത് വിലക്കയറ്റംകൂടി ഉണ്ടായാലുള്ള സ്ഥിതി എന്താണ്? അതുകൊണ്ടാണ് പണത്തിനു വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ മാസവും എല്ലാവര്‍ക്കും കിറ്റ് നല്‍കാന്‍ 100 ഇന പരിപാടിയുടെ ഭാഗമായി തീരുമാനിച്ചത്. സെപ്തംബര്‍ മാസത്തെ കിറ്റ് വിതരണം പൂര്‍ത്തിയായി. ഒക്ടോബറിലെ വിതരണം 26 മുതല്‍ ആരംഭിക്കും. ഒരു പരാതി എവിടെ നിന്നെങ്കിലും ഉണ്ടായോ? ഇതിന് ജനങ്ങള്‍ നല്‍കുന്ന വലിയ അംഗീകാരം മനസ്സിലാക്കിയാണ് ഓണക്കാലത്ത് ചില പോരായ്മകള്‍ പര്‍വ്വതീകരിച്ച് ഈ ഇടപെടലിനെയാകെ താറടിക്കാന്‍ ചിലര്‍ ശ്രമിച്ചത്. സെപ്തംബര്‍ മാസത്തില്‍ ഇതിനുള്ള ഒരവസരവും സൃഷ്ടിച്ചില്ല. എങ്ങനെ? ടെണ്ടറില്‍ മാനുഫാക്ച്ചറേഴ്‌സിനെ മാത്രമേ പങ്കെടുക്കാന്‍ അനുവാദം നല്‍കിയുള്ളൂ. ഡീലേഴ്‌സിനെ എല്ലാം ഒഴിവാക്കി. അതോടൊപ്പം പയര്‍ തുടങ്ങി സംസ്‌കരണം ആവശ്യമില്ലാത്ത ഉല്‍പ്പന്നങ്ങളാവട്ടെ നാഫെഡ് വഴി അഖിലേന്ത്യാടിസ്ഥാനത്തില്‍ ടെണ്ടര്‍ വിളിച്ചാണ് വാങ്ങിയത്. ഇത്തവണ ചെറുപയര്‍ വാങ്ങിയത് രാജസ്ഥാനില്‍ നിന്നാണ്. ഇതുപോലെ ഓരോ ഉല്‍പ്പന്നവും.

സവാള വാങ്ങിയതും നാഫെഡ് വഴിയാണ്. ഇപ്പോള്‍ 75 ടണ്‍ എത്തി. വില താഴ്ത്താന്‍ എത്ര വേണമോ അത് ഇനിയും ഇറക്കുമതി ചെയ്യും. ആഴ്ചതോറും 25000 ടണ്‍ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തില്‍ നിന്നും പഠിച്ചോളൂ.