തിരുവനന്തപുരം: കേന്ദ്രഏജൻസികൾക്കെതിരെ രാഷ്ട്രീയനീക്കവുമായി സിപിഎം. സംസ്ഥാനത്ത് സിബിഐയ്ക്ക് കേസെടുക്കുന്നതിൽ പൊതു അനുമതി നൽകിയത് പിൻവലിക്കുന്ന കാര്യം പരിഗണിക്കണമെന്നാണ് സിപിഎം സർക്കാരിനോട് ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, പശ്ചിമബംഗാൾ ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ ചുവടുപിടിച്ചാണ് ഈ നീക്കം.
ഇതിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാകുമെന്ന് നിയമമന്ത്രി എ ക ബാലൻ അറിയിച്ചു. ഏജൻസികൾ രാഷ്ട്രീയലാക്കോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലൊരു നീക്കം ആലോചിക്കേണ്ടി വന്നതെന്നും എ കെ ബാലൻ പറഞ്ഞു.
ഡെൽഹി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്‍റ് നിയമപ്രകാരമാണ് സിബിഐ കേസുകൾ അന്വേഷിക്കുന്നത്. ഓരോ സംസ്ഥാനത്തും അന്വേഷണത്തിന് അതത് സംസ്ഥാനങ്ങളുടെ സമ്മതം സിബിഐയ്ക്ക് ആവശ്യമുണ്ട്. കേരളം ഉൾപ്പടെ മിക്ക സംസ്ഥാനങ്ങളും ഇതിനായി പൊതു അനുമതി മുൻകൂട്ടി നൽകിയതാണ്. ഇത് പിൻവലിക്കണമെന്ന് സിപിഎം ആവശ്യപ്പെടുന്നു.
ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം വന്നപ്പോൾ ഇത് നിയന്ത്രിക്കുന്ന കാര്യത്തിൽ ഓർഡിനൻസ് കൊണ്ടുവരികയോ, ഈ അനുമതി പിൻവലിക്കുകയോ ചെയ്യണമെന്ന തരത്തിലുള്ള ചർച്ച പാർട്ടിക്കകത്തും, സർക്കാർ തലത്തിലും ഉയർന്ന് വന്നിരുന്നതാണ്. എന്നാൽ അപ്പോഴത് മോശം പ്രതിച്ഛായയുണ്ടാക്കുമെന്ന് കണക്കുകൂട്ടിയ സർക്കാർ, സിബിഐ അന്വേഷണം മതിയെന്ന് തൽക്കാലം തീരുമാനിക്കുകയായിരുന്നു,
എന്നാൽ പിന്നീടങ്ങോട്ട് കേന്ദ്രഏജൻസികൾ വിവിധ കേസുകൾ ഏറ്റെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴാണ്, സംസ്ഥാനത്തിന്‍റെ അനുമതി ഓരോ കേസും പരിശോധിച്ച് മാത്രം നൽകിയാൽ മതിയെന്ന നിലപാടിലേക്ക് പോകാൻ സർക്കാരും പാർട്ടിയും പോയത്.
അതിനിടെ സിബിഐ അന്വേഷണം വിലക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിശിത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തിയിരുന്നു. ലൈഫ് മിഷൻ പോലുള്ള തീവെട്ടികൊള്ളകൾക്ക് തട ഇടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.