രാജ്മോഹൻ ഉണ്ണിത്താൻ നവംബർ ഒന്ന് മുതൽ മരണം വരെ നിരാഹാര സമരത്തിന്

കാഞ്ഞങ്ങാട്: രാജ്മോഹൻ ഉണ്ണിത്താൻ എംപി നവംബർ ഒന്ന് മുതൽ മരണം വരെ നിരാഹാര സമരത്തിന്. തെക്കിൽ ഗ്രാമത്തിൽ നിർമിച്ച ടാറ്റാ ആശുപത്രി പ്രവർത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് മരണം വരെ നിരാഹാര സമരം നടത്തുകയെന്ന് ഉണ്ണിത്താൻ പറഞ്ഞു. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽ രാവിലെ 10ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായി സമരം ഉദ്ഘാടനം ചെയ്യും.

കാസർകോടിന്റെ ആരോഗ്യ മേഖലയിലേക്ക് സർക്കാരിന്റെ ശ്രദ്ധ പതിയാൻ വേണ്ടി തന്റെ ജീവൻ ബലിദാനം ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 541 കിടക്കകൾ ഒരുക്കി ടാറ്റാ ആശുപത്രി പ്രവർത്തന സജ്ജമാകാൻ അധികം താമസമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞു കൊണ്ടേയിരുന്നത്.

ആശുപത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തികയായി എങ്കിലും നിയമനം നടന്നില്ല. 10 കോടി രൂപ കളക്ടറുടെ ഫണ്ടിൽ ദുരന്ത നിവാരണത്തുകയായി കിടപ്പുണ്ട്. എന്നാൽ ഇതിൽ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയിൽ ഉപകരണങ്ങൾ വാങ്ങാൻ നീക്കിവച്ചത്. ഇതിനുള്ള അനുമതി നൽകാൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും ഉണ്ണത്താൻ ആരോപിച്ചു.

ജില്ലയിൽ 168 കൊറോണ ബാധിച്ച് മരിച്ചു. പതിനേഴായിരത്തിലധികം പേർക്ക് വൈറസ് ബാധിച്ചിട്ടും സംസ്ഥാന സർക്കാർ കാസർകോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും എംപി പറഞ്ഞു