ന്യൂഡെൽഹി: കൊറോണ വാക്‌സിന്‍ സൗജന്യനിരക്കില്‍ ലഭ്യമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഒരു വ്യക്തിക്ക് 150രൂപയിലധികം ചിലവാകാത്ത തരത്തില്‍ വില നിശ്ചയിക്കാനാണ് ശുപാര്‍ശ. ഇതുപ്രകാരം നിലവിലെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ 5000 കോടിരൂപ നീക്കിവയ്ക്കുമെന്നാണ് സൂചന.
ഒരു വാക്‌സിന് ശരാശരി ഒരു വ്യക്തി 500 മുതല്‍ 600 രൂപവരെ മുടക്കിയാല്‍മതിയാകും. അതില്‍ മൂന്നിലൊന്ന് തുക സര്‍ക്കാര്‍ നല്‍കി വിലകുറയ്ക്കാനുമാണ് സാമ്പത്തിക ശുപാര്‍ശ ലഭിച്ചിരിക്കുന്നത്. ഇതിനിടെ വിവിധ സംസ്ഥാനങ്ങള്‍ കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നും പ്രസ്താവന നടത്തിയിട്ടുണ്ട്.
ഒരു വ്യക്തിയ്ക്ക് രണ്ട് തവണ വാക്‌സിന്‍ കുത്തിവെയ്പ്പ് നല്‍കേണ്ടിവരും. അതോടൊപ്പം മികച്ച ശീതീകരണ സംവിധാനത്തില്‍ മാത്രമേ വാക്‌സിന്‍ സൂക്ഷിക്കാന്‍ സാധിക്കൂ. അതിന് വേണ്ടി ജില്ലകളില്‍ പ്രത്യേക ഫാര്‍മസി സംവിധാനവും ഒരുക്കാന്‍ ഇതേ തുകയില്‍ നിന്നും കണ്ടെത്തണമെന്നതാണ് ശുപാര്‍ശയില്‍ പറയുന്നത്.