തിരുവനന്തപുരം: സ്പ്രിന്‍ക്ലർ കരാർ ഒപ്പിട്ടതിൽ വീഴ്ചയെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട്. കരാറിന് മുമ്പ് നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തത് നടപടിക്രമങ്ങളിലെ വീഴ്ചയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എട്ടിന നിര്‍ദേശങ്ങളും വിദഗ്ധസമിതി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.
മുന്‍ വ്യോമയാന സെക്രട്ടറി എം.മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയും അടങ്ങിയ കമ്മിറ്റി സമര്‍പ്പിച്ച 23 പേജുള്ള റിപ്പോര്‍ട്ടിലാണ് സ്പ്രിന്‍ക്ലറുമായി കരാറിലെത്തിയതിലെ വീഴ്ചകള്‍ എണ്ണി പറഞ്ഞിരിക്കുന്നത്. കരാറിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയില്ല. നിയമ സെക്രട്ടറിയുടെ ഉപദേശം തേടാത്തത് നടപടിക്രമത്തിലെ വീഴ്ചയാണ്. കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതും ഒപ്പിട്ടതും ശിവശങ്കര്‍ തന്നെയാണ്.
കൊറോണ വിവരശേഖരണത്തിന്റെ ഭാഗമായെടുത്ത 1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായെന്നും കമ്മിറ്റി കണ്ടെത്തി. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിലുള്ള ഗൗരവമുള്ള വിവരങ്ങളൊന്നും ഇതിലില്ല. പനി, ഛര്‍ദി പോലെയുള്ള രോഗങ്ങളുടെ വിവരങ്ങള്‍ മാത്രമേ ഈ ഡാറ്റിയിലുള്ളു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പ്രിന്‍ക്ലര്‍ മേധാവിയായ മലയാളി രാഗി തോമസ് അടക്കമുള്ളവരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തി.
സി–ഡിറ്റിനെയും ഐ.ടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണം, സി–ഡിറ്റ് ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതികവിദ്യാമേഖല ശക്തമാക്കണം, സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.
വിവരചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിന് നിലവില്‍ സംവിധാനങ്ങളില്ലെന്നും കമ്മിറ്റി കണ്ടെത്തി. കഴിഞ്ഞ മാസം കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് സ്പ്രിന്‍ക്ലറുമായി കരാര്‍ തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ നല്‍കിയ ടൂള്‍ വിവരവിശകലനത്തിന് ഇതുവരെ ഉപയോഗിച്ചിട്ടുമില്ല.