കണ്ണൂർ: അഴീക്കോട് സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ കെ എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിൻറെ മൊഴിയെടുത്തു. കോഴിക്കോട്ടെ ഇഡിയുടെ മേഖല ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് മൊഴിയെടുക്കൽ ആരംഭിച്ചത്. അഞ്ച് മണിക്കൂറിലധികമാണ് മജീദിൽ നിന്ന് എൻഫോഴ്സ്മെൻറ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. എൻഫോഴ്സ്മെൻറിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞിട്ടുണ്ടെന്ന് കെപിഎ മജീദ് പ്രതികരിച്ചു.
കേസിൽ കെഎംഷാജിയെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അടുത്തമാസം പത്തിന് ചോദ്യം ചെയ്യും. 2014 ൽ അഴീക്കോട് സ്കൂളിന് പ്ലസ് അനുവദിച്ച് കിട്ടാൻ കെഎംഷാജി എംഎൽഎ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലെ സാന്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡി അന്വേഷിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് 31 ൽ അധികം പേർക്ക് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറിഅബ്ദുൾ കരീം ചേലേരിയുടെ മൊഴിയും രേഖപ്പെടുത്തി. കോഴ സംബന്ധിച്ച് മുസ്ലിം ലീഗ് നേതൃത്വത്തിന് നേരത്തെ പരാതി നൽകിയ നൗഷാദ് പൂതപ്പാറയുടെ മൊഴി ഇന്നലെ എടുത്തിരുന്നു.