ജനീവ: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിനെ അപലപിച്ച് രംഗത്ത്. ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വലിയ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്‌ലറ്റ് പ്രസ്താവനയില്‍ പറഞ്ഞു. സന്നദ്ധ സംഘടനകള്‍ക്ക് എതിരായ കേന്ദ്രസര്‍ക്കാര്‍ നടപടികളും ഒഴിവാക്കപ്പെടേണ്ടതായിരുന്നെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ പറഞ്ഞു.
ഫാദര്‍ സ്റ്റാന്‍ സ്വാമി അടക്കമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ച്‌ലറ്റിന്റെ വിമര്‍ശനം.ഇത്തരത്തിലുള്ള അറസ്റ്റുകള്‍ വിശാലതാത്പര്യം കണക്കിലെടുത്ത് ഒഴിവാക്കെണ്ടതാണ്. സന്നദ്ധ പ്രപര്‍ത്തകര്‍ക്ക് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ ഒരുക്കുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നതെന്നും മിഷേല്‍ ബാച്ച്‌ലെറ്റ് പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രസ്താവനയും അതിലെ നിര്‍ദേശങ്ങളും ഇന്ത്യ പൂര്‍ണമായും തള്ളി. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ളവ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവും ഇല്ലാത്ത രജ്യമല്ല ഇന്ത്യ. ഏതെങ്കിലും മനുഷ്യാവകാശവിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിലാണ് അതിനെ നേരിടുന്നത്. തിര്‍ത്തും മുന്‍ വിധി നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി.
സന്നദ്ധ സംഘടനകള്‍ക്കും അതിലെ പ്രവര്‍ത്തകര്‍ക്കും രാജ്യത്തെ നിയമം ലംഘിക്കാന്‍ ഒരു അധികാരവും നല്‍കിയിട്ടില്ല. ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ട് കാര്യങ്ങള്‍ ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൊണ്‍സില്‍ വിലയിരുത്തണമെന്നും ഇന്ത്യ നിര്‍ദേശിച്ചു.