കണ്ണൂർ: കെ എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണിയിൽ വളപട്ടണം പൊലീസ് കേസെടുത്തു. 120 ബി പ്രകാരം ക്രിമിനൽ ഗൂഡാലോചന നടത്തിയെന്നാണ് കേസ്. കണ്ണൂർ പാപ്പിനിശേരിയിലെ മുംബൈ ബന്ധമുള്ള ആളാണ് ക്വട്ടേഷന് പിന്നിലെന്നും. 25 ലക്ഷം രൂപയ്ക്ക് അധോലോക സംഘം ക്വട്ടേഷൻ ഉറപ്പിച്ചുവെന്നുമായുരുന്നു അഴീക്കോട് എംഎൽഎയുടെ വെളിപ്പെടുത്തൽ.
ഇതു സംബന്ധിച്ച ടെലഫോൺ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു. പാപ്പിനിശ്ശേരി സ്വദേശി തേജസ് ആണെന്ന് പറഞ്ഞായിരുന്നു വധഭീഷണി. ഇങ്ങനെയൊരാളെ തിരിച്ചറിഞ്ഞില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.
വധിക്കേണ്ടത് എംഎൽഎയെ ആണെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. ക്വട്ടേഷൻ നടപ്പാക്കാനായി എത്ര ദിവസം തങ്ങേണ്ടി വരുമെന്ന് സംഘം ചോദിക്കുന്നുണ്ട്. കൃത്യം നടപ്പാക്കിക്കഴിഞ്ഞാൽ പിന്നെ തങ്ങരുതെന്നും ഉടൻ പോകണമെന്നും ക്വട്ടേഷൻ നൽകുന്നയാൾ പറയുന്നു. എന്നാൽ ഏത് എംഎൽഎയെ വധിക്കാനാണ് പദ്ധതിയെന്നോ എങ്ങനെ വധിക്കാനാണ് നീക്കമെന്നോ പുറത്തുവിട്ട സംഭാഷണത്തിലില്ല.
ഇന്നലെ വൈകീട്ടാണ് ഓഡിയോ ക്ളിപ് തനിക്ക് കിട്ടിയതെന്ന് ഷാജി പറയുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പാർട്ടി നേതാക്കൾക്കും പരാതി നൽകിയ ശേഷമാണ് ഷാജി മാധ്യമങ്ങൾക്കു മുന്നിലെത്തിയത്. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളെ മുംബൈയിൽ ഒളിപ്പിക്കാൻ സഹായിച്ച വ്യക്തിയാണ് ക്വട്ടേഷനു പിന്നിലെന്നും എന്നാൽ സിപിഎമ്മിന് ക്വട്ടേഷനുമായി ബന്ധമുണ്ടോയെന്ന് തനിക്ക് അറിയില്ലെന്നും ഷാജി പറഞ്ഞു.