ന്യൂഡെൽഹി: ജമ്മു കശ്മീരിനെക്കൂടി പരിധിയിൽ വരുത്തുന്ന തരത്തിൽ മൊബൈൽ ഫോൺ കവറേജ് വർധിപ്പിക്കാൻ പാക്കിസ്ഥാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിൽ ജമ്മു കശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ ഉപയോഗം മാത്രമേ അനുവദിച്ചിട്ടുള്ളൂ. താഴ്‌വരയിലേക്കു നുഴഞ്ഞുകയറുന്ന പാക്ക് പരിശീലനം നേടിയ ഭീകരരെ സഹായിക്കാനും ഭാവിയിൽ ഇന്ത്യ ഏർപ്പെടുത്തിയേക്കാവുന്ന ആശയവിനിമയ വിലക്കുകൾ മുൻകൂട്ടി കണ്ടുമുള്ള നീക്കമാണ് പാക്കിസ്ഥാൻ നടത്തുന്നതെന്നാണു റിപ്പോർട്ട്. ഈ പശ്ചാത്തലത്തിൽ ഇന്ത്യൻ സുരക്ഷാ സേനയ്ക്ക് തടയാനാകാത്ത പാക്ക് ടെലികോം സേവനങ്ങൾ കശ്മീരികൾ ഉപയോഗിക്കണമെന്നതാണ് പാക്കിസ്ഥാന്റെ ആഗ്രഹം.
പാക്ക് പദ്ധതി നടപ്പാവുകയാണെങ്കിൽ ഇന്ത്യൻ ടെലിഫോൺ കമ്പനികൾക്ക് പകരമായി കശ്മീരികൾക്ക് പാക്ക് കമ്പനികളുടെ സേവനങ്ങളും ഉപയോഗിക്കാനാകും. ഇന്ത്യയുമായുള്ള നിയന്ത്രണ രേഖയിലും രാജ്യാന്തര അതിർത്തിയിലുമായി 38 സ്ഥലങ്ങളിൽനിന്നുള്ള സിഗ്നലുകളാണ് പാക്ക് ടെലികോം സേവനദാതാക്കളായ സ്പെഷൽ കമ്യൂണിക്കേഷൻസ് ഓർഗനൈസേഷൻ (എസ്‌സിഒ) വിലയിരുത്തിയത്.
ഇപ്പോഴുള്ള മൊബൈൽ ടവറുകളുടെ ശേഷി വർധിപ്പിക്കുകയും ഒരു വർഷമായി പുതിയവ പണിയുകയുമാണ് പാക്കിസ്ഥാൻ ചെയ്യുന്നതെന്നു ഡൽഹിയിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
നിലവിലെ ടെലിഫോൺ ശൃംഖല ശക്തിപ്പെടുത്തി, കശ്മീരിലേക്കു നുഴഞ്ഞുകയറിയ ഭീകരരെ സഹായിക്കാനാണ് ഈ പദ്ധതിയെന്നാണ് ആദ്യമൊക്കെ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് 5ന് 370ാം അനുച്ഛേദം റദ്ദാക്കി ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇന്ത്യ വിച്ഛേദിച്ചപ്പോൾ നടപടിക്കെതിരെ കാര്യമായ പ്രതിഷേധം രൂപീകരിക്കാൻ പാക്കിസ്ഥാനു കഴിഞ്ഞില്ല.