തിരുവല്ല: അന്തരിച്ച മാർത്തോമ്മ സഭ പരമാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയുടെ മൃതദേഹം സംസ്‍ക്കരിച്ചു. തിരുവല്ല പുലാത്തീൻ ചാപ്പലിൽ സംസ്ഥാന സർക്കാരിന്‍റെ ഒദ്യോഗിക ബഹുമതികളോടെയാണ് സംസ്‍ക്കാരം നടന്നത്. മാർത്തോമ സഭ സഫ്രഗൻ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ തിയഡോഷ്യസാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത്. സഭയിലെ മറ്റു ബിഷപ്പുമാർ സഹകാർമികരായി.
പുലാത്തീൻ ചാപ്പലിൽ പ്രത്യേകം ഒരുക്കിയിരിക്കുന്ന കബറിടത്തിലായിരുന്നു സംസ്കാരം.രണ്ടുമണിയോടെ പൊതുദര്‍ശനം അവസാനിച്ചു. തുടര്‍ന്ന് നടന്ന സംസ്‍ക്കാര ശുശ്രൂഷയില്‍ അമ്പത് പേര്‍ മാത്രമാണ് പങ്കെടുത്തത്. മെത്രാപ്പൊലീത്തമാരും എപ്പിസ്കോപ്പമാരും വൈദികരും മാത്രമാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
അനാരോഗ്യങ്ങൾക്കിടയിലും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പൊലീത്ത പരമാധ്യക്ഷന് അന്തിമോപചാരം അർപ്പിക്കാനെത്തി.
പാൻക്രിയാസ് കാൻസറിനെ തുടർന്ന് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെത്രാപ്പൊലീത്ത ഞായറാഴ്ച പുലർച്ചെ 2.38നായിരുന്നു അന്തരിച്ചത്. മെത്രാപ്പൊലീത്തയുടെ ആഗ്രഹപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച തൈലാഭിഷേക ശുശ്രൂഷ നടത്തിയിരുന്നു.
1957 ഒക്ടോബർ 18നു വൈദികനായ പി.ടി.ജോസഫ് എന്ന ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. സഭാധ്യക്ഷ സ്ഥാനത്ത് 13 വർഷം പൂർത്തിയാക്കി മറ്റൊരു ഒക്ടോബർ 18ന് ആണ് വിട ചൊല്ലിയത്. 2007 ഒക്ടോബർ 2 മുതൽ മാർത്തോമ്മാ സഭയുടെ അധ്യക്ഷനാണ്. ആരോഗ്യ കാരണങ്ങളാൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്ന് 2007 ഒക്ടോബർ 2ന് ആണ് മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ചുമതലയേറ്റത്.